ന്യൂയോർക്ക്: കാനഡയുടെ വാദങ്ങളെ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഫൈവ് ഐസ് വിഷയത്തിൽ താൻ എങ്ങനെ മറുപടി പറയും, താൻ അതിലില്ല. എന്നാൽ ട്രൂഡോ ഉന്നയിച്ച വാദങ്ങൾ തെറ്റാണ്. ഇന്ത്യയുടെ നയം അതല്ല. ജയശങ്കർ പറഞ്ഞു. താൻ ഫൈവ് ഐസിന്റെയോ എഫ്ബിഐയുടെയോ ഭാഗമല്ല. അവയ്‌ക്ക് മറുപടി പറയാൻ തനിക്കാകില്ല. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ നിൽകിയത് ഫൈവ് ഐസ് ആണെന്ന കാനഡയുടെ വാദത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫൈവ് ഐസ് രാജ്യങ്ങൾ തമ്മിൽ വിഷയത്തിൽ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്നും ഇതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദം. എന്നാൽ ഈ വാദത്തെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. ഇന്ത്യയ്‌ക്ക് വിഷയത്തിൽ യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
അതേസമയം, കാനഡയിൽ നടക്കുന്നത് സംഘടിത ആക്രമണങ്ങളാണെന്നും സംഘടിത കുറ്റകൃത്യങ്ങൾ, അക്രമം, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട് കാനഡയിൽ നിരവധി സംഭവങ്ങൾ നടക്കുന്നതായും ജയശങ്കർ പറഞ്ഞു. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി കാനഡ വിഷയങ്ങളിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവ സംബന്ധിച്ച് ഇന്ത്യ കാനഡയുമായി വിവരങ്ങൾ പങ്കുവെച്ചിരുന്നു. അക്രമികളെ കൈമാറാനായി ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. കാനഡയിൽ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ആക്രമങ്ങൾ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്നതാണ് ഇന്ത്യയുടെ ആശങ്ക. ഖാലിസ്ഥാൻ നേതാവ് ഹർദീപ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ കൃത്യമായ വിവരങ്ങൾ നൽകിയാൽ ഇന്ത്യ നടപടിയെടുക്കാമെന്നും ജയശങ്കർ ഉറപ്പുനൽകി.
കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് കാനഡയിലെ വിസ സേവനങ്ങൾ ഇന്ത്യ താത്ക്കാലികമായി നിർത്തിവച്ചിരുന്നു. കാനഡയിൽ വർദ്ധിക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും കാനഡയിലേക്ക് പോകുന്നവർ വിഷയത്തിൽ ശ്രദ്ധ നൽകണമെന്നും ജയശങ്കർ പറഞ്ഞു.