രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കിയതിന് പിന്നാലെ പ്രതികരണവുമായി വഹീദ റഹ്മാൻ. ‘ഇരട്ട ആഘോഷ’ നിറവിലാണ് താൻ എന്നാണ് ബോളിവുഡ് നടി പറഞ്ഞത്. തന്റെ ഗുരുവായിരുന്ന സഹനടൻ ദേവ് ആനന്ദിന്റെ 100-ാം ജന്മദിനത്തിൽ തന്നെ അവാർഡ് ലഭിച്ചത് സന്തോഷം ഇരട്ടിയാക്കുന്നുവെന്നും അവർ പറഞ്ഞു.
അടുത്ത കാലത്തായി സിനിമകൾ ചെയ്തിരുന്നില്ലെന്നും അതിനാൽ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. കുറച്ച് കാലമായി ഞാൻ സിനിമകൾ ചെയ്തിരുന്നില്ല. ഞാൻ ഇതുവരെ അവാർഡോ മറ്റോ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. അവാർഡിന് ഞാൻ യോഗ്യയാണെന്ന് തിരിച്ചറിഞ്ഞാൽ, അതിന് അനുയോജ്യമായ സമയത്ത് ലഭിക്കും. ആ സമയം ഇതായിരുന്നുവെന്നും വഹീദ റഹ്മാൻ പറഞ്ഞു. ദേവ് ആനന്ദ് എന്ന മഹാനടന് ലഭിച്ച സമ്മാനമാണ് ഇത്, അത് എന്നിലൂടെ ലഭിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്ന സുദിനത്തിൽ തന്നെ ഈ അംഗീകാരം ലഭിച്ചത്. മഹത്തായ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്ത സർക്കാരിന് നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്നും താരം പറഞ്ഞു.
ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ ദാദസാഹിബ് ഫാൽക്കേ പുരസ്‌കാരം വഹീദ റഹ്മാന് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യൻ സിനിമയിലുടനീളമുള്ള യാത്ര മായാത്ത മുദ്ര പതിപ്പിച്ചു. അർപ്പണബോധത്തിന്റെയും കൃപയുടെയും വിളക്ക്.സിനിമാ പാരമ്പര്യത്തിലെ ഏറ്റവും മികച്ച സംഭാവന നൽകിയ താരം എന്നാണ് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്.
പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ നിരൂപക പ്രശംസ നേടിയിട്ടുണ്ടെന്ന് അനുരാഗ് ഠാക്കൂർ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. ആലിബാബാവും 40 തിരുടർഗളും എന്ന തമിഴ്ചിത്രത്തിൽ ഒരു നർത്തകിയായാണ് വഹീദ സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ 1955-ൽ തെലുങ്ക് ചിത്രമായ റോജുലു മാരായി ആണ് വഹീദയുടേതായി തിയേറ്ററുകളിലെത്തിയ ആദ്യചിത്രം.
ഗുരുദത്തിന്റെ പ്യാസാ, കാഗസ് കേ ഫൂൽ എന്നീ ചിത്രങ്ങൾ വിജയിച്ചതോടെയാണ് വഹീദ റഹ്മാൻ ബോളിവുഡിൽ കാലുറപ്പിച്ചത്. 90-ഓളം ചിത്രങ്ങളിലാണ് അവർ വേഷമിട്ടു. ഗൈഡ്, നീൽ കമൽ, ഖാമോഷി, രേഷ്മ ഔർ ഷേരാ തുടങ്ങിയവ അതിൽ ചിലതുമാത്രം. അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ, രേഷ്മ ഔർ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും അവരെ തേടിയെത്തി. 1972-ൽ പദ്മശ്രീയും 2011-ൽ പദ്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു.