തിരുവനന്തപുരം: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജൻ. പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം ലഭിച്ചതിൽ അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മകന് നീതി വേണം. കേസിൽ ഉത്കണ്ഠയും പേടിയുമുണ്ടെന്നും പിതാവ് പറഞ്ഞു.
ഗ്രീഷ്മ ജയിലിൽ നിന്നും ചിരിച്ചു കളിച്ച് ഉല്ലസിച്ചാണ് ഇറങ്ങിയതെന്നും അത് കണ്ടപ്പോൾ ജീവൻ പോയെന്നും ജയരാജൻ പറഞ്ഞു. ഇപ്പോൾ ഗ്രീഷ്മയ്‌ക്ക് ജാമ്യം കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പുറത്തിറങ്ങിയാൽ സാക്ഷികളെ ഗ്രീഷ്മ സ്വാധീനിച്ചേക്കുമെന്നും മകനെ നഷ്ടമായതിന് ഒരു വിലയും ഇല്ലാതായെന്നും ഷാരോണിന്റെ മാതാവ് പ്രിയ പറഞ്ഞു.
ആദ്യഘട്ടത്തിൽ കേസിൽ നല്ല അന്വേഷണ പുരോഗതി ഉണ്ടായിരുന്നെന്നും നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നെന്നും ജയരാജൻ പറഞ്ഞു. എന്നാൽ രണ്ടുമാസമായി കേസിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും പിതാവ് പ്രതികരിച്ചു. ഹൈക്കോടതിയിലെത്തിയപ്പോൾ എന്ത് സംഭവിച്ചുവെന്ന് അറിയില്ല. പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നാണ് കരുതുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കും. മകനു നീതി ലഭിക്കാൻ നിയമ നടപടികളുമായി മുന്നോട്ടുതന്നെ പോകുമെന്നും സുപ്രീംകോടതി വരെ പോകാൻ തയ്യാറാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.