കോട്ടയം: നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് അറസ്റ്റിൽ. പ്രതിയെ നായ കുമാരനെല്ലൂരിലെ പരിശീലന കേന്ദ്രത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. താൻ നിരപരാധിയാണെന്നും അനന്തുവെന്ന സുഹൃത്താണ് കഞ്ചാവ് കൊണ്ട് വച്ചതെന്നും തന്നെ സുഹൃത്ത് കുടുക്കിയതാണെന്നും റോബിൻ പറഞ്ഞു.
എന്നാൽ റോബിന്റെ ആരോപണം പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. റോബിൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
റോബിനുമായി കഞ്ചാവ് വിൽപന നടത്തിയവരെയും കണ്ടെത്താനുള്ള നീക്കം പോലീസ് നടത്തുന്നുണ്ട്. പ്രതിക്ക് രക്ഷപ്പെടാൻ സഹായം നൽകിയവരെയും പ്രതിച്ചേർക്കും. അപകടകാരികളായ നായ്കളെ പോലീസിനെ ആക്രമിക്കാൻ ഉപയോഗിച്ചതും ഉൾപ്പെടെയുള്ള വകുപ്പുകൾ റോബിനെതിരെ ചുമത്തും.
കഴിഞ്ഞദിവസം വൈകീട്ട് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് റോബിനെ പോലീസ് പിടികൂടുന്നത്. റോബിൻ ജോർജിന്റെ പിതാവിനെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതി തമിഴ്നാട്ടിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞുള്ള പോലീസ് അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.