വയനാട്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന പരാതിയിൽ 14-കാരൻ പിടിയിൽ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14-കാരൻ സൈബർ പോലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ചതിനു ശേഷം എഐ ടൂളുകൾ ഉപയോഗിച്ച് കുട്ടി മോർഫ് ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഒരു മാസത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ നിരവധി വിദ്യാർത്ഥിനികൾ 14-കാരന്റെ ഭീഷണിക്കിരയായതായി കണ്ടെത്തി. പരിചയമുള്ള വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച ശേഷം മോർഫ് ചെയ്യുകയും അത് സാമൂഹ മാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. സൈബർ പോലീസിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ അതീവ ജാഗ്രതയോടെ വിപിഎൻ സാങ്കേതികതവിദ്യയും, ചാറ്റ് ബോട്ടുകളും ദുരുപയോഗപ്പെടുത്തിയാണ് 14-കാരൻ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തത്. സംഭവത്തിൽ കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.