തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കി യുഎപിഎ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കടുത്ത തീവ്രവാദ ആശയങ്ങളാണ് പ്രതിയെ കൃത്യത്തിനായി പ്രേരിപ്പിച്ചതെന്നും നടന്നത് ജിഹാദി പ്രവർത്തനമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
പാകിസ്താനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നു.
തുടർന്നാണ് ഭീകരവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്. ട്രെയിനിലെ യാത്രക്കാരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തീവണ്ടിയിൽ കയറിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ആക്രമണം നടത്തിയതിന് ശേഷം തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് കേരളം തിരഞ്ഞെടുത്തത്. ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങാനായിരുന്നു സെയ്‌ഫി പദ്ധതിയിട്ടിരുന്നതെന്നുമാണ് കുറ്റപത്രം. ഡൽഹി ഷഹീൻബാഗ് സ്വദേശിയാണ് കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫി.