ഗുവാഹത്തി: വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന പൊതുതാൽപര്യ ഹർജിയിൽ നോട്ടീസ് നൽകാൻ ഗുവാഹത്തി ഹൈക്കോടതി വെള്ളിയാഴ്ച വിസമ്മതിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 അത്തരമൊരു അവകാശം ഉറപ്പുനൽകുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് സുസ്മിത ഫുകൻ ഖൗണ്ടും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു.
ഗുവാഹത്തി വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്നാവശ്യപ്പെട്ട് റാണ സെയ്ദുർ സമാൻ എന്നയാൾ സമർപ്പിച്ച പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ കാതലായ ചോദ്യങ്ങൾ. വിമാനത്താവളത്തിൽ സ്‌മോക്കിംഗ് സോണുകളും സ്‌പാകളും റസ്‌റ്റോറന്റുകൾ പോലും ഉണ്ടെന്നും അതിനാൽ നിസ്കാര മുറി കൂടി വേണമെന്നും ഹർജിക്കാരൻ വാദിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 25, 30 പ്രകാരം പ്രത്യേക മുറി അനിവാര്യമാണെന്നും ഹർജിക്കാരൻ പറഞ്ഞു. പലപ്പോഴും വിമാനങ്ങൾ മുസ്ലീങ്ങളുടെ പ്രാർത്ഥനാ സമയത്ത് ഷെഡ്യൂൾ ചെയ്യാറുണ്ടെന്നും അതിനാൽ പ്രാർത്ഥനാ മുറികൾ അനിവാര്യമാണെന്നുമായിരുന്നു ഹർജിക്കാരന്റെ മറ്റൊരു വാദം. ഡൽഹി, തിരുവനന്തപുരം, അഗർത്തല വിമാനത്താവളങ്ങളിൽ പ്രാർത്ഥനാമുറിയുള്ളപ്പോൾ എന്തുകൊണ്ട് ഗുവാഹത്തി വിമാനത്താവളത്തിൽ പ്രാർത്ഥനാമുറി ഇല്ലെന്ന് ഹർജിക്കാരൻ ചോദിച്ചു. പുകവലി മുറി പോലെ നിസ്കരിക്കാനുള്ള മുറിയും പ്രത്യേകം അടയാളപ്പെടുത്തി നല്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
എന്നാൽ ഈ വാദങ്ങളെല്ലാം കാര്യകാരണ സഹിതം ഗുവാഹത്തി ഹൈക്കോടതി തള്ളി.
“ എല്ലാ പൊതു സ്ഥാപനങ്ങളിലും ഒരു പൂജാമുറി ഉണ്ടായിരിക്കണം എന്നാവശ്യപ്പെടാൻ ആർട്ടിക്കിൾ 25 പൗരന് എവിടെയാണ് അവകാശം നൽകുന്നത്? ഒരു പ്രത്യേക വിമാനത്താവളത്തിലോ ഏതാനും വിമാനത്താവളങ്ങളിലോ സർക്കാർ ഇത്തരമൊരു പ്രാർത്ഥനാമുറി നിർമ്മിച്ചിട്ടുണ്ട് എന്ന വസ്തുത, എല്ലാ പൊതുസ്ഥാപനങ്ങളിലും ഒരു പ്രാർത്ഥനാമുറി നിർമ്മിക്കണമെന്ന് അവകാശപ്പെടാൻ അത് ഓരോ പൗരനും അവകാശം നൽകുമോ? എന്നാൽപിന്നെ ആവശ്യം എന്തുകൊണ്ട് വിമാനത്താവളങ്ങളിൽ മാത്രം ഒതുക്കി? എന്തുകൊണ്ട് എല്ലാ പൊതുസ്ഥാപനങ്ങളിലും പാടില്ല? അത് മൗലികാവകാശമാണോ? ” ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
“എന്തുകൊണ്ടാണ് ഒരു പ്രത്യേക സമുദായത്തിനു മാത്രം പ്രാർത്ഥനാ മുറി എന്ന് ആവശ്യപ്പെടുന്നത്.? ഇക്കാര്യത്തിൽ എന്താണ് മൗലികാവകാശം? നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ്. ഒരു പ്രത്യേക സമുദായത്തിന് പ്രാർത്ഥനാമുറി എന്തിന്? കോടതി ചോദിച്ചു. പൊതുതാത്പര്യഹർജി ഫയൽ ചെയ്യേണ്ടത് ഒരു മൗലികാവകാശം നടപ്പിലാക്കുന്ന തിനായിട്ടാണ് എന്നും ഇതിൽ മൗലികാവകാശമില്ലെന്നും കോടതി പ്രത്യേകം ഓർമ്മിപ്പിച്ചു.
പുകവലിക്കുന്നവർ മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാകാതിരിക്കാനാണ് സ്‌മോക്കിങ് സോണുകൾ ഉള്ളത്.പുകവലി മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ഉപദ്രവം തടയാനാണിത് , ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
അതുപോലെ, റെസ്റ്റോറന്റുകൾ തുറക്കുന്നത് വിമാനത്താവളങ്ങളിലെ വാണിജ്യപരമായ സാധ്യതയ്‌ക്കുവേണ്ടിയാണ്. ” അതൊക്കെ വാണിജ്യ പ്രവർത്തനങ്ങളാണ്. അവർ ചെയ്യും. എന്നാൽ പ്രാർത്ഥന ഒരു വാണിജ്യ പ്രവർത്തനമല്ല, നിങ്ങൾക്ക് പള്ളികളുണ്ട്, അവിടെ പോയി നിസ്കരിക്കൂ,”കോടതി പറഞ്ഞു
മുസ്ലീങ്ങളുടെ പ്രാർത്ഥനാ സമയങ്ങളിൽ ചില വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന ഹർജിക്കാരൻ വാദത്തിനും കോടതി വിശദീകരണം നൽകി.
” എങ്കിൽ നിങ്ങൾ നിങ്ങളുടെ അനുയോജ്യമായ സമയത്തിന്റെ ഒരു ഫ്ലൈറ്റ് തിരഞ്ഞെടുക്കുക. അതേ നിങ്ങൾക്ക് നിവൃത്തിയുളൂ, അപ്പോൾ നിങ്ങളുടെ പ്രാർത്ഥന പൂർത്തിയാക്കാം. ഏതു വിമാനം വേണമെങ്കിലും തിരഞ്ഞെടുക്കാൻ വിമാനത്താവളങ്ങൾ നിങ്ങളെ അനുവദിക്കുന്നുണ്ടല്ലോ??. ” ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.
എന്നിരുന്നാലും, ഹർജിക്കാരൻ വേണ്ടത്ര തയ്യാറായിട്ടില്ലെന്ന് വാക്കാൽ നിരീക്ഷിച്ചതിന് ശേഷം, അദ്ദേഹത്തിന് അനുകൂലമായ എന്തെങ്കിലും വിധിന്യായങ്ങളും നിയമ വ്യവസ്ഥകളും ഉണ്ടെങ്കിൽ അത് നൽകാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.















