ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തെലങ്കാന സന്ദർശിക്കും. മഹബൂബ് നഗർ ജില്ലയിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം നാളെ തെലങ്കാനയിൽ എത്തുന്നത്. സംസ്ഥാനത്ത് 13,500 കോടിയിലധികം വികസന പദ്ധതികൾക്ക് അദ്ദേഹം നാളെ തറക്കല്ലിടും. റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ സുപ്രധാന മേഖലകളിലെ വികസനം ലക്ഷ്യമിടുന്ന പദ്ധതികൾക്കാണ് അദ്ദേഹം തുടക്കമിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
നാഗ്പൂർ- വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ പ്രധാന റോഡ് പദ്ധതികൾക്ക് അദ്ദേഹം നാളെ തറക്കല്ലിടും. ഇതിൽ 108 കിലോമീറ്റർ നീളമുള്ള നാലുവരി പാത, ഗ്രീൻഫീൽഡ് ഹൈവേ, 90 കിലോമീറ്റർ നീളമുള്ള നാലുവരി പാത എന്നിവയും ഉൾപ്പെടുന്നു. 6,400 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾക്കാണ് നാളെ തുടക്കം കുറിക്കുന്നത്.
സൂര്യപേട്ട മുതൽ ഖമ്മം വരെ 59 കിലോമീറ്റർ നീളമുള്ള എൻഎച്ച്-365 ബിബിയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. 2,460 കോടി രൂപ ചെലവിലാണ് ഈ പദ്ധതിയുടെ നിർമ്മാണം. 500 കോടി രൂപ ചെലവിൽ 37 കിലോമീറ്റർ ജക്ലെയർ-കൃഷ്ണ റെയിൽവേ ലൈനും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പിന്നാക്ക ജില്ലയായ നാരായൺപേട്ടിലൂടെയുള്ള ആദ്യ റെയിൽവേ ലൈനായിരിക്കും ഇത്. കൃഷ്ണ സ്റ്റേഷനിൽ നിന്ന് ഹൈദരാബാദ് -റെയ്ച്ചൂർ-ഹൈദരാബാദ് ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഫ്‌ളാഗോഫ് ചെയ്യും.
2,170 കോടി രൂപ ചെലവിൽ നിർമ്മിച്ച ഹാസൻ-ചെർളപ്പള്ളി എൽപിജി പൈപ്പ്ലൈൻ പദ്ധതിയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഈ പദ്ധതി നിലവിൽ വരുന്നതോടെ സുരക്ഷിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ എൽപിജി വിതരണം മേഖലയിൽ ആരംഭിക്കും.
കൃഷ്ണപട്ടണം മുതൽ ഹൈദരാബാദ് വരെയുള്ള ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) മൾട്ടി-പ്രൊഡക്ട് പെട്രോളിയം പൈപ്പ്‌ലൈനിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. 1,940 കോടി രൂപയാണ് ഇതിനായി ചിലവിടുന്നത്. 425 കിലോമീറ്റർ പൈപ്പ് ലൈനാണ് നിർമ്മിക്കുക. ഇത് കൂടാതെ ഹൈദരാബാദ് സർവകലാശാലയുടെ അഞ്ച് പുതിയ കെട്ടിടങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.