ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് പിന്നിലും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിക്കാനും ഗെഹ്ലോട്ട് സർക്കാരാണ് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ചിത്തോർഗഡിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചോദ്യപേപ്പർ ചോർച്ച രാജസ്ഥാനിലെ യുവാക്കളുടെ ഭാവിയെയാണ് ചോദ്യം ചെയ്യുന്നത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് പിന്നിലുളളവർക്ക് കടുത്ത ശിക്ഷ നൽകും. ഇത് യുവാക്കൾക്ക് നൽകുന്ന ഉറപ്പാണ്. സംസ്ഥാനത്ത് അഴിമതി നടത്തുന്നവർക്കും ജനങ്ങളുടെ പണം കൊളളയടിക്കുന്നവർക്കും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിൽ ജനങ്ങളെ കബളിപ്പിച്ചാണ് സർക്കാർ അധികാരത്തിലേറിയത്. എന്നാൽ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞില്ല. അശോക് ഗെലോട്ട് പരിശ്രമിക്കുന്നത് മുഖ്യമന്ത്രി സ്ഥാനം സുരക്ഷിതമാക്കാനാണ.് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് രാജസ്ഥാനെ കോൺഗ്രസ് സർക്കാർ നശിപ്പിച്ചു. രാജ്യത്ത് സ്ത്രീകൾക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത് രാജസ്ഥാനാണ്. ഇത് ജനങ്ങളിൽ ആശങ്കയും വേദനയും ഉണ്ടാക്കുന്നു. ഇതിന് വേണ്ടിയാണോ ജനങ്ങൾ കോൺഗ്രസിന് വോട്ടുചെയ്തത്്. സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ വേദനയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.