തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലേക്ക് ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയിൽ സർക്കാരിനെതിരെ തുറന്നടിച്ച് സുരേഷ് ഗോപി. കരുവന്നൂർ മുതൽ തൃശൂർ വരെ നടത്തിയ പദയാത്ര പാവപ്പെട്ടവന് വേണ്ടി നടത്തിയതാണ്, അതിൽ രാഷ്‌ട്രീയമില്ല. സഹകരണ മേഖലയിൽ നിന്ന് ദുരിതങ്ങളേറ്റ് വാങ്ങിയവരും ഇന്ന് പദയാത്രയുടെ ഭാഗമായി. ഇവരുടെ കണ്ണീരിന് സർക്കാർ മറുപടി പറഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടി വരുമെന്നും സുരേഷ് ഗോപി സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ വ്യക്തമാക്കി.
അത്താഴപഷ്ണിക്കാരന്റെ ചോര നീരാക്കിയ പണംകൊണ്ട് സ്വന്തം സൗധവും സാമ്രാജ്യവും പടുത്തുയർത്തുകയാണ്. കണ്ണൂരിൽ കെ. സുധാകരനും അദ്ദേഹത്തിന്റെ അനുയായികളും സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ക്യൂവിൽ നിൽക്കാൻ പോലും സമ്മതിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിൽ പിടിച്ചെടുത്തതാണ് ഭരണം, അത് ഇന്ന് പാവപ്പെട്ടവന്റെ ജിവിതത്തിൽ കിരാതമായി പെയ്തിറങ്ങുകയാണ്. ആ പാവപ്പെട്ടവന് വേണ്ടിയാണ് ഇന്നത്തെ യാത്ര. ഇതിൽ തന്നോടൊപ്പമുള്ളത് തട്ടിപ്പിൽ ബാധിക്കപ്പെട്ടവരും അവരുടെ കണ്ണീരിന് വില കൽപ്പിച്ച വലിയ ഒരു മനുഷ്യസമൂഹവുമാണ് ഒപ്പമുള്ളത്.
ഈ സർക്കാരിന്റെ ഏഴുവർഷത്തെ അക്രമഭരണമൊന്നും പറയുന്നില്ല. അതല്ല ഇവിടുത്തെ വിഷയം. അതിനാൽ, കരുവന്നൂരിലെ ഈ പാവങ്ങളുടെ പ്രശ്‌നത്തിൽ പരിഹാരം കണ്ടെത്തണം. ഇല്ലെങ്കിൽ ഭരണാധികാരികളുടെ ഉറക്കം മാത്രമല്ല കെടുന്നത് അവരുടെ കിടക്കയും കെട്ടുപോകും. ഇത് സർക്കാരിനുള്ള താക്കീതാണ്. ഇത് പരിഹരിച്ചേ മതിയാകൂ. ഭരണം അധസ്ഥിതന് വേണ്ടിയുള്ളതാകണം. എന്നാൽ ഇന്ന് അതല്ല ഉള്ളതെന്ന് മുഖ്യമന്ത്രിയും ഒരു സംഘം തസ്‌കരന്മാരും തെളിയിക്കുകയാണ്. പരിഹാരം കണ്ടില്ലെങ്കിൽ ഈ പ്രശ്‌നം ഏത് നിലയിലേക്കും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സ്ത്രീ സംരക്ഷണം ഉണ്ടാകുന്നില്ലെന്നും, ഇതിന്റെ 100-ൽ അധികം പരാതികൾ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനഹിതത്തിന് അനുസരിച്ച് ഒരു ഭരണം കേരളത്തിലെ ജനങ്ങൾക്ക് വേണം. അതിന് ഈ പദയാത്ര സഹായിക്കും. ലോകസഭ തിരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടികെട്ടുന്നതിലൂടെ സിപിഎം സ്വന്തം ആത്മഹത്യ കുറിപ്പാണ് രചിക്കുന്നത്. സഹകരണ സ്ഥാപനങ്ങൾ ശക്തമായി നിലനിൽക്കണം. കാരണം നിരവധി പാവപ്പെട്ടവരാണ് ഇതിനെ ആശ്രയിക്കുന്നത്. സഹകരണ സംഘങ്ങൾ നിലനിർത്താൻ കേന്ദ്രത്തോട് അപേക്ഷിക്കും എന്നാൽ ഈ തസ്‌കരന്മാർ ഒന്നുപോലും രക്ഷപ്പെടാൻ പാടില്ല. മുഖ്യമന്ത്രി ഇതിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കണ്ണൂരിൽ ഇത് പത്തിരട്ടി വലുപ്പതിൽ ആവർത്തിക്കും. കണ്ണൂരും മവേലിക്കരയിലും ഇടുക്കിയിലും കാസർകോടും കണ്ടലയിലും ഇത് ആവർത്തിക്കും. മനുഷ്യർക്ക് വേണ്ടി ഇനിയും മുന്നിട്ടിറങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവന്നൂരിൽ നിന്ന് ആരംഭിച്ച് രാത്രി ഏറെ വൈകിയും വൻ ജനാവാലിയാണ് പദയാത്രയെ അനുഗമിച്ചത്. സമാപന സമ്മേളനത്തിൽ ബിജെപിയുടെ സമുന്നതരായ നേതാക്കന്മാരും തട്ടിപ്പിന് ഇരയായ ജനങ്ങളുമാണ് പങ്കെടുത്തത്. യാത്രമദ്ധ്യ നിരവധി ജനങ്ങൾ സുരേഷ് ഗോപിയെ കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു.