തിരുവനന്തപുരം: കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും കോൺഗ്രസ്സും സിപിഎമ്മും ഒരു പോലെ ക്രമക്കേട് നടത്തുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു. കണ്ടലയിൽ ആയിരങ്ങളുടെ പണം തട്ടിയെടുത്തുവെന്നും അനിൽ ആന്റണി പറഞ്ഞു. കണ്ടല ബാങ്കിന് മുന്നിൽ ബിജെപി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനിൽ കെ ആന്റണി.
‘ഇന്ന് കേരളത്തിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സഹകരണ മേഖലകളിലെ തട്ടിപ്പാണ്. കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ ഭരണം ആരംഭിച്ചിട്ട് 8 വർഷമായി. കേരളത്തിൽ പല കാര്യങ്ങൾ ചെയ്തതായി ഇവർ അവകാശപ്പെടുമ്പോഴും ഇവിടെ പ്രധാനമായും വളരുന്നത് രണ്ട് കാര്യങ്ങളാണ്. അഴിമതിയും മറ്റേത് വർഗീയ ധ്രൂവീകരണവുമാണ്.
ഓണക്കിറ്റ് നൽകി അഴിമതി, കോവിഡ് കിറ്റിലും അഴിമതി, പിഎസ്‍സി നിയമനങ്ങളിലും തിരിമറിയും അഴിമതിയും. ഇപ്പോൾ, കേരളത്തിലെ സാധാരണക്കാരെ കബളിപ്പിച്ച് കൊണ്ട് കേരളത്തിലെ നൂറ് കണക്കിന് സഹകരണ ബാങ്കുകളിൽ തിരിമറിയും അഴിമതിയും. സാധാരണ ജനങ്ങൾ സർക്കാരിന്റെ ബാങ്കിനെ വിശ്വസിച്ചു, സർക്കാർ ഇവരുടെ സമ്പാദ്യവും സ്വത്തും കൊള്ളയടിച്ച് ദൂർത്തടിച്ച് ജീവിക്കുന്നു.
കണ്ടലയിലും കരവന്നൂരിലും കണ്ടത് ഒറ്റപ്പെട്ട സംഭവമല്ല, ഇവ രണ്ടും ഉദാഹരണം മാത്രമാണ്. കേരളത്തിലെ മറ്റ് അനവധി സഹകരണ ബാങ്കുകളിലും ഇത് തന്നെയാണ് നടക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിയന്ത്രണം കോൺഗ്രസ് പാർട്ടിക്കും ഉണ്ട്. ഇത് കാരണം ഇതിനെക്കുറിച്ച് അന്വേഷിക്കാനോ അത് ചോദ്യം ചെയ്യാനോ കോൺഗ്രസിന് വലിയ താല്പര്യമില്ല. ഈ ബാങ്കുകളിലെ നിക്ഷേപകർക്ക് നീതി ലഭിക്കാനും. ക്രമക്കേടുകൾ അന്വേഷിക്കാനും ബിജെപി എന്നും സമരമുഖത്ത് ഉണ്ടാകും.’-
അനിൽ ആന്റണി പറഞ്ഞു.