ഇസ്ളാമാബാദ്: ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്, അതിനാൽ ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യബുഷ്റ ബീബി ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. ഭക്ഷണത്തിൽ കൃത്രിമം കാണിക്കുന്നതിലൂടെ ഇമ്രാൻ ഖാനെ കൊലപ്പെടുത്തനുള്ള ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്ക അവർ പ്രകടിപ്പിച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ജയിൽ മാന്വലിൽ പറയുന്നതുപോലെ അർഹതപ്പെട്ട സൗകര്യങ്ങൾ തന്റെ ഭർത്താവിന് ലഭിക്കുന്നില്ലെന്നും അവർ ഊന്നിപ്പറഞ്ഞു.മറ്റ് തടവുകാർക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം പോലുള്ള ചില പ്രത്യേകാവകാശങ്ങൾ നൽകിയ മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടി, തന്റെ ഭർത്താവിന് അത്തരം പ്രത്യേകാവകാശങ്ങൾ നിഷേധിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഈ പെരുമാറ്റം മനുഷ്യത്വരഹിതമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 9, 14 എന്നിവയുടെ ലംഘനമാണെന്നും അവർ വാദിച്ചു.
അഡിയാല ജയിലിൽ കഴിയുന്ന ഭർത്താവിന് ശരിയായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഇസ്ലാമാബാദ് ഹൈക്കോടതി ഇടപെടണമെന്നു ബുഷ്റ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രിക്ക് ആരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകണമെന്നും കൂടാതെ, ഖാന് വ്യായാമം ചെയ്യാനും നടക്കാനും ഉള്ള പ്രത്യേകാവകാശം നൽകാൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിക്കണമെന്നും അവർ കോടതിയോട് അഭ്യർത്ഥിച്ചു.
ഇമ്രാൻ ഖാനെ അറ്റാക്ക് ജില്ലാ ജയിലിൽ നിന്ന് മാറ്റരുതെന്ന് അടുത്തിടെ അഭ്യർത്ഥിച്ചെങ്കിലും ചൊവ്വാഴ്ച അഡിയാല ജയിലിലേക്ക് മാറ്റി.ജയിൽ മാനുവൽ പ്രകാരം ഖാന് ടിവി, പത്രങ്ങൾ, ജോലിക്കാർ, മെത്ത, കസേര, മേശ തുടങ്ങിയ സൗകര്യങ്ങൾ ജയിലിൽ നൽകേണ്ടതായിരുന്നു.പക്ഷെ ഒന്നും ലഭിക്കുന്നില്ലെന്നാണ് പരാതി.
പ്രധാനമന്ത്രിയായിരിക്കെ തനിക്ക് ലഭിച്ച സമ്മാനങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് ചുമത്തിയ തോഷഖാന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതുമുതൽ ഖാൻ ജയിലിലാണ്. കഴിഞ്ഞ വർഷം ഏപ്രിൽ വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഖാൻ നിലവിൽ 180 കേസുകളാണ് നേരിടുന്നത്. മൂന്ന് വർഷത്തെ ജയിൽ ശിക്ഷയ്ക്കൊപ്പം അഞ്ച് വർഷത്തെ അയോഗ്യതയും ചുമത്തിവരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവസാന സാധ്യതയും പാക് ഭരണകൂടം അവസാനിപ്പിച്ചു.