കൊച്ചി ; യുവജോത്സ്യനിൽ നിന്ന് സ്വർണാഭരണങ്ങളും ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി. തൃശൂർ മണ്ണൂത്തി സ്വദേശി അൻസി (26) ആണ് അറസ്റ്റിലായത്. ഫെയ്സ്‌ബുക്ക് വഴി പരിചയപ്പെട്ട യുവജോത്സ്യനെ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തി ശീതളപാനീയം നൽകി മയക്കിയാണ് 13 പവൻ ആഭരണങ്ങളും ഫോണും കവർന്നത്.
ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിലായിരുന്നു സംഭവം. ‘ആതിര’ എന്ന ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിൽനിന്നു വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനായ യുവാവിനോടു പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ യുവതി സൗഹൃദം സ്ഥാപിച്ചു. യുവതി ആവശ്യപ്പെട്ടതുപ്രകാരം കലൂരിലെത്തിയ ജോത്സ്യൻ ആതിരയുമായി കണ്ടുമുട്ടി. തന്റെ അടുത്ത സുഹൃത്തായ അരുൺ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്കു പോകാമെന്നും പറഞ്ഞാണു ജോത്സ്യനെ ഇടപ്പള്ളിയിലെത്തിച്ചത്. തുടർന്നാണ് ഹോട്ടലിൽ മുറിയെടുത്തത്. ജോത്സ്യനും ആതിരയും ദമ്പതികളാണെന്നു പറഞ്ഞാണു മുറിയെടുത്തത്.
മുറിയിൽ വച്ചു ആദ്യം പായസം നൽകിയെങ്കിലും ജോത്സ്യൻ കഴിച്ചില്ല. ഇതിനു ശേഷം യുവതി ലഹരിപാനീയം നൽകി മയക്കുകയായിരുന്നു. ജോത്സ്യന്റെ 5 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം എന്നിവയടക്കം 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് കവർന്നത്. ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് ഉണർത്തണമെന്നും റിസപ്‌ഷനിസ്റ്റിനോട് ആവശ്യപ്പെട്ടശേഷം യുവതി സ്ഥലംവിട്ടു. വൈകിട്ട് ഹോട്ടൽ ജീവനക്കാർ റൂമിലെത്തിയപ്പോഴാണു ജോത്സ്യനെ അബോധാവസ്ഥയിൽ കണ്ടത് . തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.