കൊല്ലം: പറ്റ് കാശ് ചോദിച്ചതിന്റെ ദേഷ്യത്തിൽ ദളിത് സ്ത്രീയെ അപമാനിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ഭക്ഷണത്തിൽ മണ്ണു വാരിയിടുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയിൽ. ചിറ്റാകോട് സ്വദേശി അനന്തു (33) ആണ് പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
പരുത്തുംപാറ അക്ഷര ഹോട്ടലിൽ നിന്നാണ് പ്രതി കുറച്ചു കാലമായി പണം കടം പറഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. മാറനാട് സ്വദേശികളായ രാധ(67)യും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ഇന്നലെ രാവിലെ പ്രതി കടയിലെത്തി ഭക്ഷണം ആവശ്യപ്പെടുകയും പണം കടം പറയുകയും ചെയ്തു.
തുടർന്ന് നേരത്തെ വാങ്ങിയതിന്റെ പണം തിരികെ ചോദിച്ചത് പ്രതിയെ പ്രകോപിതനാക്കുകയായിരുന്നു. ദേഷ്യത്തിൽ പ്രതി രാധയുടെ കവിളിൽ കുത്തുകയും മണ്ണുവാരിക്കൊണ്ടു വന്ന് പാകം ചെയ്തു വച്ചിരുന്ന ഭക്ഷണത്തിലും കറികളിലും ഇടുകയുമായിരുന്നു. സംഭവത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.