സൂറത്ത് : ഹൈന്ദവ സംഘടനാ നേതാക്കളെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മൗലവി സൊഹൈൽ അബൂബക്കർ തിമോളിനെ സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . സൂറത്തിലെ കമ്രെജ് ഗ്രാമത്തിലെ താമസക്കാരനായ സൊഹൈൽ തിമോൾ വിദേശ സിം കാർഡുകൾ വഴി ഹിന്ദു നേതാക്കളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു . ഇയാൾ പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്നതായി സൂറത്ത് പോലീസിന് വിവരം ലഭിച്ചതോടെ നിരീക്ഷണത്തിലായിരുന്നു.
കർദാർ-അംബോലി ഗ്രാമത്തിലെ മുസ്ലീം കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകുന്നതിനായി മൗലവി സൊഹൈൽ തിമോൾ സ്വകാര്യ ട്യൂഷൻ നൽകിയിരുന്നു. സനാതന ധർമ്മ ദേശീയ അധ്യക്ഷൻ ഉപദേശ് റാണ, ഹൈദരാബാദിലെ രാജ സിംഗ്, നൂപുർ ശർമ്മ തുടങ്ങി നിരവധി നേതാക്കൾക്കെതിരെ ഇയാൾ ഫോണിലൂടെ വധഭീഷണി മുഴക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൂറത്ത് നഗരത്തിൽ നിന്നാണ് പോലീസ് മൗലവിയെ പിടികൂടിയത് .
ഹിന്ദു സനാതൻ സംഘ ദേശീയ അധ്യക്ഷൻ ഉപദേശ് റാണയെ കൊലപ്പെടുത്താൻ പാകിസ്താനിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള ആളുകളുമായി ചേർന്ന് ഒരു കോടി രൂപയ്‌ക്ക് കരാർ ഉറപ്പിക്കുകയും , പാകിസ്താനിൽ നിന്ന് ആയുധങ്ങൾ വാങ്ങാനും ഇയാൾ ഗൂഢാലോചന നടത്തുന്നതായി കണ്ടെത്തിയതായി പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് പറഞ്ഞു.പൊതുതെരഞ്ഞെടുപ്പിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ടിമോൾ റാണയെ ഉടൻ കൊല്ലാൻ പദ്ധതിയിട്ടതായും ഇയാളുടെ ചാറ്റിംഗിൽ നിന്ന് വ്യക്തമായി.
മൗലവിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ചില പാകിസ്താനികളുമായി കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി . “ഇന്ത്യയിലെ ഹിന്ദു സംഘടനകൾ വികൃതമാണ്, തിരുത്തണം” തുടങ്ങിയ സന്ദേശങ്ങൾ ഇയാൾ അയച്ചിരുന്നു . പിടിക്കപ്പെടാതിരിക്കാൻ ലാവോസിൽ നിന്നുള്ള രാജ്യാന്തര സിംകാർഡ് ഉപയോഗിച്ചാണ് ഇയാൾ കോളുകൾ വിളിക്കുകയും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുകയും ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഇന്ത്യൻ ദേശീയ പതാകയിലും മൗലവി കൃത്രിമം കാട്ടിയതായി തെളിഞ്ഞിട്ടുണ്ട്. ഹിന്ദു മതവുമായി ബന്ധപ്പെട്ട ഏത് പോസ്റ്റിലും വീഡിയോയിലും മോശം കമൻ്റുകൾ ഇടുന്നത് പതിവായിരുന്നു. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും അശ്ലീലചിത്രങ്ങൾ നിർമ്മിച്ച് വാട്‌സ്ആപ്പിൽ അയക്കുന്നതും ഇയാളുടെ ശീലമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്.