ലക്‌നൗ: തോൽക്കുമെന്ന് ഉറപ്പായതോടെയാണ് ഗാന്ധി കുടുംബം അമേഠിയിൽ മത്സരിക്കാൻ തയ്യാറാകാതിരുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തിൽ ചെറിയ വിജയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഗാന്ധി കുടുംബത്തിലെ ആരെങ്കിലും മത്സരിച്ചേനെ എന്നും അവർ പറഞ്ഞു. ഗാന്ധി കുടുംബം സ്വയം പരാജയം പ്രഖ്യാപിച്ചതായി ഞാൻ തിരിച്ചറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്‌ക്കുന്ന ആദർശത്തിന് കീഴിൽ മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും ഓരോ ഗ്രാമങ്ങളിലെയും വീടുകളിലേക്ക് വികസനം എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
പരാജയ ഭീതി ഭയന്ന് രാജാവ് ഒളിച്ചോടിയ മണ്ഡലമാണ് അമേഠി. 2019-ൽ കോൺഗ്രസ് അദ്ധ്യക്ഷനെ തോൽപ്പിച്ചു എന്നതാണ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കാര്യം. രാഹുൽ ഇത് ആദ്യമായല്ല ഒളിച്ചോടുന്നത്. 2019-ൽ പരാജയം ഭയന്നാണ് അദ്ദേഹം വയനാട്ടിലെത്തിയത്. ഇത്തവണ വീണ്ടും അമേഠിയിൽ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ്. വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ധൈര്യം രാഹുലിന് ഇല്ലെന്ന് ബിജെപിക്ക് അറിയാമായിരുന്നു.
2014-ൽ താൻ അമേഠിയിലെത്തുമ്പോൾ റോഡുകളോ മറ്റു അടിസ്ഥാന സൗകര്യവികസനമോ ഉണ്ടായിട്ടില്ല. അമേഠിക്ക് വേണ്ടി അവിടെ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. ബൈപ്പാസുകളുൾപ്പെടെയുള്ള റോഡുകളെല്ലാം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായതാണ്. മണ്ഡലത്തിലെ ഓരോ വ്യത്യാസവും ഓരോ ഗ്രാമങ്ങളിൽ ചെല്ലുമ്പോഴും കാണാൻ കഴിയും. അതുകൊണ്ടാണ് ജനങ്ങൾ തന്നെ അംഗീകരിച്ചതും രാഹുലിനെ തള്ളിപ്പറഞ്ഞതെന്നും സ്മൃതി ഇറാനി പറഞ്ഞു.