കൊൽക്കത്ത: 15 വയസ്സുകാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതം മാറ്റത്തിന് ശ്രമിച്ചതായി പരാതി. പശ്ചിമബംഗാളിലെ മേദിനിപൂരിലാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നതിന് ശേഷം ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. അസിബുർ റഹ്‌മാൻ എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തൃണമൂൽ കോൺഗ്രസിലെ ഒരു നേതാവാണ് ഇയാൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നതെന്നാണ് വിവരം.
മേദിനിപൂരിലെ പിംഗ്ല ഗ്രാമത്തിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. പെൺകുട്ടിയെ കൊണ്ടുപോകുമെന്ന് അസിബുൾ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ സിക്കിമിലുള്ള ബന്ധുവീട്ടിലേക്ക് കുടുംബം പെൺകുട്ടിയെ മാറ്റി. ഇവിടെ നിന്നാണ് പെൺകുട്ടിയെ കാണാതാകുന്നത്. പിന്നാലെ കുടുംബാംഗങ്ങൾ പിംഗ്ല പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും, അസിബുർ റഹ്‌മാൻ തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ കേസ് ഒതുക്കി തീർക്കുകയായിരുന്നു.
പോലീസ് അന്വേഷണം നടത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ പെൺകുട്ടിയുടെ പിതാവ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. മകളെ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയതിന് പിന്നാലെ കുടുംബത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് പോലീസിന് കോടതി നിർദ്ദേശം നൽകി. പരാതിയിൽ തുടരന്വേഷണം നടത്താത്ത പോലീസ് നടപടിയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടെത്തി ഒരാഴ്ചയ്‌ക്കകം തിരികെ എത്തിച്ച് ശിശുക്ഷേമ സമിതിക്ക് കൈമാറണമെന്നും ഡിവിഷൻ ബെഞ്ച് പോലീസിനോട് ഉത്തരവിട്ടു.