തിരുവനന്തപുരം: മഴ സജീവമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ മൂട്ട കടിയേറ്റ് ദുരിതത്തിൽ. ആരോഗ്യ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനങ്ങൾ നടത്തിയിട്ടും നടത്തിയിട്ടും സ്ഥിതിഗതികൾക്ക് മാറ്റമില്ലെന്നാണ് ആക്ഷേപം. ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനമായിരുന്നു മൂട്ടകൾ നിറഞ്ഞ കിടക്കകൾക്ക് പരിഹാരം കാണുമെന്നത്. എന്നാൽ വാഗ്ദാനം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് പേരിന് മാത്രമാണെന്ന വിമർശനമാണ് ആരോഗ്യവകുപ്പിനെതിരെ ഉയരുന്നത്.
അതിദയനീയമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഴ്ചകൾ. പാറ്റയും മൂട്ടയും എലിയും പെരുകിയ വ്യത്തിഹീനമായ സാഹചര്യത്തിലാണ് രോഗികൾ കിടക്കേണ്ടിവരുന്നത്. അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തി ശുചീകരണവിഭാഗം ശക്തിപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ മന്ത്രി നിർദ്ദേശം നൽകിയതിന് ശേഷവും കാര്യമായ മാറ്റമുണ്ടായില്ല. പഴകി ദ്രവിച്ച മൂട്ടകൾ പെരുകിയ കട്ടിലുകളിലാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ പോലും കിടക്കുന്നത്. ശൗചാലയങ്ങളുടെ അവസ്ഥയും വളരെ മോശമാണ്. രാത്രികാലങ്ങളിലുൾപ്പടെ ശുചീകരണം നടത്താൻ ആളില്ലാത്തതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം. എലിപ്പനിയും ഡെങ്കിപ്പനിയും പടർന്ന് പിടിച്ച് രോഗികൾ ചികിത്സ തേടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തുമ്പോൾ അവിടെ പോലും സുരക്ഷയില്ലാത്ത സ്ഥിതിയാണ്. മിന്നൽ സന്ദർശനം നടത്തി നിർദ്ദേശം നൽകിയാൽ മാത്രം പോര, നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്ന് കൂടി ആരോഗ്യ മന്ത്രി പരിശോധിക്കേണ്ടതുണ്ടെന്നാണ് രോഗികൾ പറയുന്നത്.