ന്യൂഡൽഹി : വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ മതപരമായ സ്വഭാവം കോടതി തീരുമാനിക്കേണ്ട കാര്യമില്ലെന്ന് അഞ്ജുമാൻ ഇന്റെസാമിയ മസ്ജിദ് കമ്മിറ്റി . തർക്ക കെട്ടിടം പള്ളിയാണെന്ന് നഗ്നനേത്രങ്ങൾക്ക് പോലും കാണാമെന്നും 1947 ആഗസ്റ്റ് 15-ന് അത് അങ്ങനെയായിരുന്നെന്നും കമ്മിറ്റി വാദിച്ചു . ഈ വസ്തുത അലഹബാദ് ഹൈക്കോടതിയും അംഗീകരിച്ചിട്ടുണ്ടെന്നാണ് കമ്മിറ്റിയുടെ വാദം .
ഈ വർഷം ഓഗസ്റ്റിൽ വാരണാസി ജില്ലാ ജഡ്ജിക്ക് മുമ്പാകെ രാഖി സിംഗ് സമർപ്പിച്ച ഹർജിയെ എതിർത്ത് മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിലാണ് ഇക്കാര്യങ്ങൾ പറയുന്നത് . ക്ഷേത്രത്തിൽ വർഷം മുഴുവനും പ്രവേശനം ആവശ്യപ്പെട്ട് 5 ഹിന്ദു ഭക്തരും കേസ് ഫയൽ ചെയ്തിരുന്നു.
പ്രദേശത്തിന്റെ എഎസ്‌ഐ സർവേ പ്രത്യേകമായി നടത്തണമെന്ന് രാഖി സിംഗിന്റെ അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ടെന്നും ഈ അപേക്ഷ തള്ളിക്കളയണമെന്നും മസ്ജിദ് കമ്മിറ്റി പറയുന്നു . തർക്ക മന്ദിരത്തിന്റെ മതപരമായ സ്വഭാവം കോടതി തീരുമാനിക്കേണ്ടതുണ്ടെന്ന രാഖി സിംഗിന്റെ ഹർജിയാണ് നിലവിൽ മസ്ജിദ് കമ്മിറ്റിയെ പ്രകോപിപ്പിച്ചിരിക്കുന്നത് .