തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പലായ ഷെൻ ഹുവാ-15 ഗുജറാത്തിൽ നിന്ന് പുറപ്പെട്ടു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നാണ് കപ്പൽ കേരളത്തിലേക്ക് തിരിച്ചത്. ഒക്ടോബർ 14-ഓടെ കപ്പൽ വിഴിഞ്ഞം പുറം കടലിലെത്തും. അടുത്ത ദിവസം വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നിശ്ചയിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിയ്‌ക്കാണ് കപ്പലിന് സ്വീകരണം നൽകുന്നത്.
ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31-നാണ് കപ്പൽ യാത്ര തുടങ്ങിയത്. സെപ്റ്റംബർ 29-ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. കഴിഞ്ഞ ദിവസം മുന്ദ്രയിലേക്കുള്ള ക്രെയിനുകൾ ഇറക്കുന്ന ജോലി പൂർത്തിയായതോടെയാണ് വിഴിഞ്ഞത്തേക്കുള്ള കപ്പലിന്റെ യാത്ര തുടങ്ങിയത്. ചൈനയിൽ നിന്നും ക്രെയിനുകളുമായാണ് ഷെൻഹുവാ -15 എത്തുന്നത്.
വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കുന്നതിനുള്ള മൂന്ന് ക്രെയിനുകളാണ് ഷെൻ ഹുവാ -15 കപ്പലിലുള്ളത്. അതിനാൽ ക്രെയിനുകൾ ഇറക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള വിദഗ്ധ സംഘം ഉടൻ വിഴിഞ്ഞത്തെത്തും.