ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ്പ്ലൈനിൽ ദ്വാരമുണ്ടാക്കി എണ്ണ ചോർത്തിയ സംഭവത്തിൽ 52-കാരൻ അറസ്റ്റിൽ. 40 മീറ്ററോളം നീളത്തിൽ ഭൂഗർഭതുരങ്കം ഉണ്ടാക്കി നാല് മാസത്തോളമായി ഇയാൾ എണ്ണ ചോർത്തിയിരുന്നു. ഐഒസിഎൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ജൂൺ മാസം മുതൽ ഇതുവരെ ലക്ഷക്കണക്കിന് രൂപയുടെ എണ്ണയാണ് നഷ്ടമായത്.
പോചൻപുർ കോളനിയിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈനിൽ നിന്നായിരുന്നു ചോർത്തൽ. ഭൂമിക്കടിയിൽ രണ്ട് മീറ്റർ ആഴത്തിൽ സ്ഥാപിച്ചിരുന്ന പൈപ്പ്ലൈനിലേക്ക് തുരങ്കമുണ്ടാക്കിയ പ്രതി പൈപ്പ്ലൈനിൽ ദ്വാരമുണ്ടാക്കി അതിൽ മറ്റൊരു പൈപ്പ് ഘടിപ്പിച്ച് എണ്ണ അതിലൂടെ ചോർത്തുകയായിരുന്നു.
കമ്പനി നടത്തിയ പരിശോധനയിൽ എണ്ണയുടെ അളവിൽ വ്യത്യാസം കണ്ടെത്തുകയും പോചൻപുർ ഭാഗത്ത് എണ്ണമോഷണം സംശയിക്കുകയുമായിരുന്നു. തുടർന്നാണ് പരാതി നൽകിയത്. പ്രദേശത്ത് പരിശോധന നടത്തിയ പോലീസ് ഐഒസിയുടെ പൈപ്പ്ലൈനിൽ മറ്റൊരു പൈപ്പ്ലൈൻ ഘടിപ്പിച്ചത് കണ്ടെത്തി. ഈ പൈപ്പ് എത്തിച്ചേരുന്നത് പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. ഇതോടെയാണ് 52-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.