ന്യൂഡൽഹി : ഇന്ത്യയെ ശബ്ദമാധുര്യത്താൽ വിസ്മയിപ്പിച്ച ഗായിക , ലതാ മങ്കേഷ്കർ . ശാരീരികമായി നമ്മെ വിട്ടുപിരിഞ്ഞിട്ടും ആ ഗാനങ്ങളിലൂടെ ഇന്നും നമ്മിൽ ജീവിക്കുകയാണ് ആ അനശ്വര ഗായിക . അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിൽ ഏറെ അഭിമാനവും , സന്തോഷവും പ്രകടിപ്പിച്ച ലതാ മങ്കേഷ്കർ തന്റെ അവസാന നാളുകളിൽ ചില രാമഭജനകളും ശ്ലോകങ്ങളും കീർത്തനങ്ങളും റെക്കോർഡുചെയ്‌തതായാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.
‘ ഈ രാം ഭജനകൾ ലതാജിയുടെ അവസാന റെക്കോർഡിംഗുകളാണ്. എഴുന്നേറ്റ് നിൽക്കാൻ പോലും ലതാജിയ്‌ക്ക് അന്ന് കഴിയുമായിരുന്നില്ല . എന്നിട്ടും സംഗീതസംവിധായകൻ മയൂരേഷ് പൈയെ വിളിച്ചുവരുത്തി, അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി ചില രാമഭജനകളും ശ്ലോകങ്ങളും കീർത്തനങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. 2024 രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം ഈ ശ്ലോകങ്ങൾ ഭക്തർ കേൾക്കണമെന്നും ലതാജി ആഗ്രഹിച്ചു,” മങ്കേഷ്‌കർ കുടുംബവുമായി വളരെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
“അവസാനം വരെ അവർ പാടുകയും പ്രവർത്തിക്കുകയും ചെയ്തു. തന്റെ ശബ്ദം രാമക്ഷേത്രത്തിന്റെ ഭാഗമാകണമെന്ന് അവർ ആഗ്രഹിച്ചു. ലതാജിയുടെ ആരോഗ്യം മോശമാകുന്നതിന് മുൻപ് തന്നെ അവർ തന്റെ റെക്കോർഡിംഗുകൾ ചെയ്തുവെന്ന് ഉറപ്പാക്കി. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരയായ വ്യക്തിയാണ് അവർ, ” സംഗീതസംവിധായകൻ മയൂരേഷ് പൈ പറഞ്ഞു.