കൊല്ലം: വൈദ്യുതി ലൈനിൽ വീണ മരം മുറിച്ച് മാറ്റിയ അഗ്നിശമനാ സേനാംഗത്തിന് ഗുരുതരമായ അലർജി രോഗം. കൊല്ലം കടയ്ക്കൽ അഗ്നിരക്ഷാ നിലയത്തിലെ ഫയർ റെസ്ക്യു ഓഫീസർ മുഹമ്മദ് സുൽഫിക്കാണ് അലർജി ആയത്. സുൽഫിയുടെ ശരീരമാസകലം വ്രണമായ അവസ്ഥയിലാണിപ്പോൾ.
ചാര് മരം മുറിച്ചതിന് ശേഷമാണ് അലർജി ആയത്. കഴിഞ്ഞ 29 നാണ് ആഴാന്തക്കുഴിയിൽ വൈദ്യുതി ലൈനിൽ കൂടി ചാര് മരം വീണ് ഗതാഗത തടസ്സം ഉണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘം സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയായിരുന്നു മരം മുറിച്ച് മാറ്റിയത്. എന്നാൽ പിന്നീട് മുഹമ്മദ് സുൽഫിയുടെ മുഖത്തും കൈകളിലും അലർജി ആവുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുൽഫിയെ കൂടുതൽ ചികിത്സയ്ക്ക് വേണ്ടി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. റീജനൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ് സുൽഫിയെ സന്ദർശിച്ചു.
ചാര് എന്നും ചേര് എന്നും വിളിക്കുന്ന ഈ മരം ‘അനാർകടി യെസി’ എന്ന സസ്യ കുടുംബത്തിൽപ്പെട്ടതാണ്. ഇവയിൽ തൊട്ടാൽ തന്നെ ചൊറിച്ചിൽ വരാനുള്ള സാധ്യത ഏറെയാണ്. സംസ്കൃതത്തിൽ ഇതിനെ ദല്ലാദകം, അഗ്നിമുഖി എന്നും വിളിക്കാറുണ്ട്. അലർജി മൂലം തൊലിപ്പുറത്തു കുമിളകൾ വന്നു പൊട്ടുന്നതിനാലാണ് അഗ്നിമുഖി എന്നു വിളിക്കുന്നത്. ഇതിന്റെ കറയിൽ നിന്നുമാണ് അലർജി ഉണ്ടാകുന്നത്.