റായ്പൂർ: സഹോദരനെ വെട്ടിക്കൊന്ന് 14-കാരി. ആൺകുട്ടികളുമായി ഫോണിൽ സംസാരിക്കുന്നതിന് വഴക്കുപറഞ്ഞ സഹോദരനെ (18) വെട്ടിക്കൊല്ലുകയായിരുന്നു. ഛത്തീസ്ഗഡിലെ ഖൈരഗഡ്-ചുഖാദൻ-ഗണ്ടായ് (KCG) ജില്ലയിലാണ് സംഭവം.
കൊലപാതകത്തിന് പിന്നാലെ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമില്ലായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
ആൺകുട്ടികളോട് ഫോണിൽ സംസാരിക്കുന്നതിന് ശകാരിച്ച സഹോദരൻ, ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും അനുജത്തിയെ വിലക്കിയിരുന്നു. ഇതിൽ പ്രകോപിതയായ 14-കാരി, ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരന്റെ കഴുത്തിൽ കോടാലി ഉപയോഗിച്ച് വെട്ടി. സംഭവസ്ഥലത്ത് തന്നെ സഹോദരൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ശരീരത്തിലേക്ക് തെറിച്ച രക്തക്കറ കഴുകിക്കളഞ്ഞതിന് ശേഷം പെൺകുട്ടി അടുത്തുള്ള വീട്ടിലെത്തി സംഭവമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു.