പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വിവാദങ്ങളെ ചൊല്ലിയുള്ള ചർച്ചയ്‌ക്കിടെയായിരുന്നു തർക്കം. സിപിഎം കൗൺസിലർമാർ തങ്ങളെ അനാവശ്യമായി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും സിപിഎമ്മിന്റെ ഗുണ്ടായിസമാണ് നഗരസഭയിൽ നടന്നതെന്നും ബിജെപിയും കോൺഗ്രസും ആരോപിച്ചു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗിയ്‌ക്ക് ചികിത്സ വൈകിയതും, ക്യാൻസർ രോഗിക്ക് സാക്ഷ്യപത്രം വാങ്ങാൻ പോയ ബിജെപി കൗൺസിലർക്ക് എതിരെ കേസെടുത്തതും ഉൾപെടെയുളള വിഷയങ്ങളിൽ ചെയർപേഴ്‌സൺ മറുപടി പറയണമെന്ന് യുഡിഎഫ് അംഗം എം. ഗോപൻ ആവശ്യപ്പെട്ടതോടെയാണ് ബഹളം ആരംഭിച്ചത്. ഗോപൻ സംസാരിച്ചു കൊണ്ടിരിക്കെ സിപിഎം കൗൺസിലർമാർ പ്രതിരോധവുമായി
രംഗത്തെത്തി. പിന്നാലെ കൗൺസിൽ യോഗം തർക്കത്തിലേക്ക് വഴിമാറി.
തുടർന്ന് സിഎമ്മിനെതിരെ ബിജെപി കൂടി തിരിഞ്ഞതോടെ തർക്കം കയ്യാങ്കളിയിലേക്ക് തിരിയുകയായിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ബിജെപി, കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അതേസമയം സംഘർഷത്തെ തുടർന്ന് കൗൺസിൽ യോഗം നടപടികൾ അവസാനിപ്പിച്ച് പിരിച്ചുവിട്ടു.