ഹാങ്‌ചോ: സംസ്ഥാന സർക്കാർ തുടരുന്ന അവഗണയിൽ മനം മടുത്ത് ഇന്ത്യൻ ബാഡ്മിന്റണിലെ ഒന്നാം നമ്പറുകാരൻ കേരളം വിടുന്നു. ഇനി തമിഴ്നാടിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളി താരം എച്ച്.എസ് പ്രണോയി. നേരത്തെ സംസ്ഥാനത്തെ കായിക താരങ്ങളോട് തുടരുന്ന അവഗണന തുറഞ്ഞു പറഞ്ഞ് അത്ലറ്റുകളായ വി.കെ വിസ്മയ, പി.യു ചിത്ര ഫുട്‌ബോൾ താരങ്ങളായ കെ.പി രാഹുൽ, റിനോ ആന്റോ, ആഷിക് കുരുണിയൻ, സഹൽ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പലതും നടപ്പിലാക്കാതെ താരങ്ങളെ പറ്റിച്ച സർക്കാർ അവർക്ക് ജോലി പോലും നൽകിയിരുന്നില്ല. ഇതിനെതിരെ പ്രതികരിച്ച താരങ്ങൾക്കെതിരെ സൈബർ ആക്രമണങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നാടിന്റെ യശസ്സുയർത്തിയ ഒരു അഭിമാന താരം കൂടി സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം കേരളം വിടാനൊരുങ്ങുന്നത്.
സർക്കാരും ബാഡ്മിന്റൺ അസോസിയേഷനും ലോക ബാഡ്മിന്റണിലെ മെഡൽ നേട്ടത്തിന് ശേഷം തിരഞ്ഞു നോക്കിയില്ലെന്ന് ഈ തിരുവനന്തപുരത്തുകാരൻ തുറന്നടിച്ചു. ഇന്ത്യയുടെ 41 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് താരം ഏഷ്യൻ ഗെയിംസിലെ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ വെങ്കലത്തോടെ രാജ്യത്തിന് അഭിമാനമായത്. വെള്ളി നേട്ടം കൊയ്ത പുരുഷ ടീമിലും അംഗമായിരുന്ന താരം പരിക്കിനെ വകവയ്‌ക്കാതെയാണ് രാജ്യത്തിനായി പോരാടിയത്.
തോമസ് കപ്പിലെ മെഡൽ നേട്ടത്തിന് ശേഷം കേരള ബാഡ്മിന്റൺ അസോസിയേഷൻ പ്രഖ്യാപിച്ച 2 ലക്ഷം രൂപയും ജലരേഖയായി. അവഗണന സഹിക്കാവുന്നതിലുമേറെ ആയതോടെയാണ് താരം സംസ്ഥാനം വിടാൻ നിർബന്ധിതനായത്. ദേശീയ മത്സരങ്ങളിൽ തമിഴ്നാടിനായി കളിക്കാൻ കേരള ബാഡ്മിന്റൺ അസോസിയേഷനിൽ നിന്ന് എൻ.ഒ.സി ലഭിച്ച പ്രണോയ് പരിക്കിൽ നിന്ന് മുക്തനായ ശേഷമാകും തമിഴ്നാടിനായി കോർട്ടിലിറങ്ങുക. അതേസമയം അത്ലറ്റുകളടക്കമുള്ള നിരവധി താരങ്ങളാണ് സംസ്ഥാനം വിടാൻ ഒരുങ്ങുന്നത്. പ്രഖ്യാപനങ്ങൾ പാലിക്കാതെ സർക്കാർ പറ്റിച്ചതോടെ ഉപജീവനത്തിനായുള്ള ഒരു ജോലിക്കായി താരങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. രാജ്യത്തിനും സ്വന്തം നാടിനും അഭിമാനം നേടിക്കൊടുത്തിട്ടും തുടരുന്ന ഈ അവഗണനയും സഹിച്ച് ഇനിയും ഇവിടെ തുടരണമോ എന്നാണ് അവരുടെ ചോദ്യം.