ടെൽ അവീവ്: ഹമാസ് ഭീകരാക്രമണത്തിൽ 30 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സൈന്യം ഗാസയിൽ നടക്കുന്ന ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുകയും നുഴഞ്ഞുകയറുന്ന നിരവധി ഹമാസ് ഭീകരരെ വധിക്കുകയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സ്ഡെറോട്ട്, സികിം, റെയിം, സുഫ എന്നിവിടങ്ങളിൽ നുഴഞ്ഞുകയറിയ ഭീകരർക്കായുള്ള സൈന്യത്തിന്റെ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഹമാസ് ഭീകരർ കൈയടക്കിയിരുന്ന 29 സ്ഥലങ്ങൾ ഭീകരരിൽ നിന്ന് തിരിച്ച് പിടിച്ചതായി ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിൽ 400-ഓളം ഹമാസ് ഭീകരർ കൊല്ലപ്പെടുകയും നിരവധി ഭീകരരെ പിടികൂടുകയും ചെയ്തു.
ഹമാസ് ഭീകരർക്കെതിരെ ശക്തമായാണ് ഇസ്രായേൽ സൈന്യം തിരിച്ചടിക്കുന്നത്. ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, ചരക്കുകൾ എന്നിവയുടെ വിതരണം നിർത്തലാക്കുന്നതിനുള്ള ഉന്നതതല ചർച്ചകൾ നടക്കുകയാണ്. ഹമാസ് ഭീകരർ ബന്ദികളാക്കിയ നിരവധി പേരെ സൈന്യം രക്ഷപ്പെടുത്തി.
ഗാസ അതിർത്തിയിലേക്ക് 35 ബറ്റാലിയനുകൾക്കൊപ്പം നാല് ഡിവിഷൻ റിസർവിസ്റ്റുകളെയും വിന്യസിച്ചിട്ടുണ്ട്. ക്ഫാർ ആസ, റെയിം മേഖലകളിൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണെന്ന്് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹമാസ് ഭീകരരുടെ ആക്രമണത്തിൽ 300-ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്.