ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന സ്വപ്‌ന ദൗത്യം യാഥാർത്ഥ്യമാകുന്നു. മനുഷ്യനെ അയയ്‌ക്കുന്നതിന് മുൻപായി ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബർ 21-ന് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. പരീക്ഷണ വാഹനത്തിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലാകും നടക്കുക. ടെസ്റ്റ് വെഹിക്കിൾ ഡെവലപ്‌മെന്റ് ഫ്‌ളൈറ്റ് (ടിവി-ഡി1) എന്ന വിക്ഷേപണ വാഹനമാണ് വിക്ഷേപിക്കുക.
അടുത്ത വർഷം അവസാനം നിശ്ചയിച്ചിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ മൊഡ്യൂളിനെ വിലയിരുത്തനായി അയക്കുന്ന പേടകമാണിത്. ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശയാത്രികർ, മർദ്ദമുള്ള ഭൗമാന്തരീക്ഷത്തിലാകും സഞ്ചരിക്കുക. ഈ സംവിധാനത്തിനെയാണ് ക്രൂ മൊഡ്യൂൾ പറയുന്നത്. പരീക്ഷണ മൊഡ്യൂളിനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്യും. ഭൂമിയുടെ 400 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ച് ബംഗാൾ ഉൾക്കടലിലാകും ഇറക്കുക. തുടർന്ന് ടിവി-ഡി1-നെ തിരികെ സുരക്ഷിതമായി എത്തിക്കുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ഈ മെഡ്യൂൾ നാവികസേനയാകും വീണ്ടെടുക്കുക. ഇതിനായുള്ള പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സേന വ്യക്തമാക്കിയിട്ടുണ്ട്. ക്രൂ മൊഡ്യൂളിന് പുറമേ ബഹിരാകാശയാത്രികർക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാൽ സുരക്ഷിതമായി തിരിച്ചിറക്കാനായി രൂപകൽപന ചെയ്ത ‘ക്രൂ എസ്‌കേപ്പ്’ സംവിധാനവും ടിവി-ഡി1 വിലയിരുത്തും. ഗഗൻയാൻ പേടകത്തിന്റെ പ്രാപ്തി പരിശോധിക്കുന്നതിനാണ് പരീക്ഷണ ദൗത്യം.
ബഹിരാകാശത്തെ ദൗത്യത്തിലെ നാഴികക്കല്ലാകാനൊരുങ്ങുന്ന ദൗത്യത്തിന്റെ സുപ്രധാന ഘട്ടമാണ് ഒക്ടോബർ 21-ന് നടക്കുക. ഹൈ ഡൈനാമിക് പ്രഷർ ഉൾപ്പെടെ വിവിധ സാഹചര്യങ്ങൾ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിലൂടെ വിലയിരുത്തുമെന്ന് വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിന്റെ ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ഇത്തരത്തിൽ നാല് അബോർട്ട് മിഷനുകൾ നടത്തും.
ടിവി-ഡി1-ന് പിന്നാലെ ടിഡി-ഡി2 ഈ വർഷം തന്നെ വിക്ഷേപിക്കുമെന്നാണ് വിവരം. 2024 ആദ്യം യാത്രികർ സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്ന ഗഗൻയാൻ പേടകത്തിന്റെ ആദ്യ ഓർബിറ്റൽ പരീക്ഷണം നടക്കും. ഇതിൽ സഞ്ചാരികളുണ്ടാവില്ല. പിന്നാലെയാണ് മറ്റ് രണ്ട് അബോർട്ട് ടെസ്റ്റുകൾ കൂടി നടത്തുക. 2024 ൽ തന്നെ ഗഗൻയാൻ പേടകത്തിന്റെ രണ്ടാമത്തെ ഓർബിറ്റൽ ടെസ്റ്റ് നടത്തും. 2024 അവസാനത്തോടെ ആദ്യമായി മൂന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികരുമായി ഗഗൻയാൻ പേടകം വിക്ഷേപിക്കും.