തിരുവനന്തപുരം: നവരാത്രി ഘോഷയാത്രയിൽ തേവാരകെട്ട് സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്ന് രാവിലെ പുറപ്പെട്ടു. രാവിലെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു പുറപ്പെടൽ. പല്ലക്കിൽ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ രഥവീഥികൾ വലം വെച്ച് പത്മനാഭപുരത്തേക്ക് പുറപ്പെടുകയായിരുന്നു.
നാളെ രാവിലെ മുന്നൂറ്റിനങ്കയും വേളിമല കുമാരസ്വാമിയും തേവാരകെട്ട് ക്ഷേത്രത്തിന് മുന്നിലെത്തും. രാവിലെ 7.30-ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കൽ മാളികയിൽ ഉടവാൾ കൈമാറ്റചടങ്ങ് നടക്കും. തുടർന്ന് നടക്കുന്ന പാരമ്പര്യ ചടങ്ങുകൾക്ക് ശേഷം നവരാത്രി ഘോഷയാത്രയ്‌ക്ക് തുടക്കമാകും.
ഉടവാൾ കൈമാറ്റ ചടങ്ങിൽ തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, കേരള ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരാകും. നവരാത്രി ഘോഷയാത്രയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു. കന്യാകുമാരി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ 500-ഓളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.