ന്യൂഡൽഹി: വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. മതേതരത്വം എന്ന വാക്ക് പിന്നീട് വന്നതാണെന്നും അയ്യായിരം വർഷം പഴക്കമുള്ള ഈ ഭാരത സംസ്‌കൃതിയിൽ മതേതരത്വം അടങ്ങിയിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഭാരതത്തിന്റെ അടിസ്ഥാനം ഈ ഏകതയാണ്. ഒന്നിച്ചു നിൽക്കണമെങ്കിൽ ഐക്യം ആവശ്യമാണ്. വിവിധ രാഷ്‌ട്രങ്ങളെ ഒന്നിച്ചു നിർത്തുന്നത് വിവിധങ്ങളായ കാരണങ്ങളാണ്. അത് ഭാഷയും വേഷവും നിൽക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതയുമെല്ലാമാകാം. ഭാരതം നമ്മുടെ മാതൃഭൂമിയാണ്. ഭൂമി മാതാവാണ്, നമ്മളെല്ലാം ആ അമ്മയുടെ മക്കളാണ്. ലോകം ഒന്നാണെന്നാണ് ഭാരതത്തിന്റെ ആശയം.
ജി 20 ഉച്ചകോടിയിൽ വസുധൈവ കുടുംബകമെന്ന ശീർഷകത്തിലൂടെ ഭാരതം ലോകത്തിന് മുന്നിൽവെച്ചതും ഈ ആശയമാണ്. എല്ലാ വൈവിധ്യങ്ങളും അവയുടെ അടിസ്ഥാനമായ ഏകതയിലേക്കാണ് എത്തിച്ചേരുന്നത്. എല്ലാവരും ഒന്നാണെന്ന മഹത്തായ ആശയമാണ് ഭാരതം മുന്നോട്ടുവച്ചത്’- സർസംഘചാലക് വ്യക്തമാക്കി.
ഡൽഹി അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ. ഹരി രചിച്ച ‘പൃഥ്വിസൂക്ത’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ചേർന്ന് നിർവഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വിദ്വാനും കർമ്മയോഗിയുമാണ് ആർ. ഹരി. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു.