ടെൽ അവീവ്: ഇസ്രായേൽ ഭീകരർ കൊലപ്പെടുത്തിയ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനേയും നെതന്യാഹു ഈ ചിത്രങ്ങൾ കാണിച്ചു കൊടുക്കുന്നുണ്ട്. ഞങ്ങളുടെ കുഞ്ഞുങ്ങളെ ഹമാസിന്റെ കാട്ടാളന്മാർ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു കളഞ്ഞുവെന്നും ചിത്രങ്ങളോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
അങ്ങേയറ്റം ഭയപ്പെടുത്തുന്നതും ഹൃദയം വേദനിപ്പിക്കുന്നതുമായ ചിത്രങ്ങളാണിതെന്നും ഇവർ പറയുന്നു. ” പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ കാണിച്ച ചില ചിത്രങ്ങളാണ് ഇത്. ഹമാസിലെ രാക്ഷസന്മാർ കൊന്നതിന് ശേഷം കത്തിച്ച് കളഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണിത്. മനുഷ്യത്വം എന്നത് ഹമാസിനെ തൊട്ടുതീണ്ടിയിട്ടില്ല. അവർ ഐഎസ്ഐഎസ് തന്നെയാണ്” എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഹമാസിന്റെ ഏറ്റവും കിരാത മുഖമാണ് ചിത്രങ്ങളിലൂടെ മനസിലാകുന്നതെന്നാണ് ചിത്രങ്ങൾക്ക് താഴെയായി പലരും കമന്റ് ചെയ്യുന്നത്.
ഹമാസ് ഭീകരർ കുഞ്ഞുങ്ങളുടെ കഴുത്തറുത്ത് കൊന്നുവെന്ന ഇസ്രായേൽ പ്രതിരോധ സേനയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് അമേരിക്ക ഉറച്ച പിന്തുണ നൽകുമെന്നാണ് ടെൽ അവീവിൽ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസ് പ്രതിനിധീകരിക്കാത്ത പാലസ്തീനികളുടെ അവകാശങ്ങളെ തങ്ങൾ നിഷേധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.