തിരുവനന്തപുരം: പാലസ്തീന് വേണ്ടി കേരളത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ് പാലസ്തീന്റേത്. പാലസ്തീൻ ജനതയ്‌ക്ക് സ്വന്തമായി ഒരു രാജ്യം നൽകണം. പാലസ്തീൻ മേഖലയിൽ തുടർച്ചയായി അക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഗാസയ്‌ക്കെതിരെ ഇസ്രായേൽ വലിയ ആക്രമണമാണ് നടത്തുന്നത്. ഇതാണ് ഹമാസ് അക്രമം അഴിച്ചു വിടാൻ കാരണം.
രണ്ട് ഭാഗത്തു നിന്നുമുള്ള കുരുതി അവസാനിപ്പിക്കണം. സമാധാന അന്തരീക്ഷത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണം. പാലസ്തീന് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാരും സ്വീകരിക്കണം. പാലസ്തീൻ സമാധാനം ഉറപ്പു വരുത്തുക എന്ന മുദ്രവാക്യം ഉയർത്തികൊണ്ട് ഏരീയ തലത്തിൽ 20-ാം തീയതി വരെ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കണമെന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. സാമ്രാജ്യത്വ ശക്തികൾ നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങൾക്കെതിരെ ജനങ്ങളെ ആകെ അണിനിരത്തും.
ഗാസയുടെ മൂന്ന് ഭാഗവും ഇസ്രായേലാണ്. ഗാസയിലെ ആശുപത്രികളെല്ലാം മോർച്ചറിയാകുകയാണ്. തുടക്കം കുറിച്ചത് ഹമാസ് ആണെങ്കിലും മൂന്ന് ഭാഗവും വളഞ്ഞ് ഇസ്രായേൽ അക്രമം നടത്തുകയാണ് എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കെ.കെ ഷൈലജ പറഞ്ഞതു പോലെ ഹമാസ് ഭീകരരാണോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, ഹമാസിന്റെ വർഗ്ഗ ഗണന എന്താണെന്ന് വിശദീകരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.