ചെന്നൈ: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ന്യൂസ്‌ലൻഡിന് 8 വിക്കറ്റ് വിജയം. ടോസ് നേടിയ ന്യൂസ്‌ലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ബംഗ്ലദേശിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ബംഗ്ലദേശ് ഉയർത്തിയ 246 റൺസ് എന്ന വിജയലക്ഷ്യം 43 പന്തുകൾ ശേഷിക്കേയാണ് ന്യൂസ്‌ലൻഡ് മറികടന്നത്. 89 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിന്റെ ടോപ് സ്‌കോറർ. ബംഗ്ലദേശിനായി മുസ്തഫിസുർ റഹ്‌മാൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ ഓരോ വിക്കറ്റു വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസ്‌ലൻഡിന് 12-ാം റൺസിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഓപ്പണർ രചിൻ രവീന്ദ്ര 9 പന്തിൽ നിന്നും 13 റൺസിന് വഴങ്ങുകയായിരുന്നു. മുസ്തഫിസുർ റഹ്‌മാന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുഷ്ഫിഖർ റഹിം ക്യാച്ച് എടുത്താണ് രചിനെ പുറത്താക്കിയത്. പിന്നാലെ വന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണൊപ്പം ചേർന്ന് കോൺവെ 80 റൺസ് കൂട്ടിച്ചേർത്തു. ഷാക്കിബ് അൽ ഹസന്റെ ബാളിൽ 92-ാം റൺസിൽ കോൺവേയും വിക്കറ്റിനു അടിയറവ് പറഞ്ഞു. 59 പന്തിൽ 3 ഫോർ ഉൾപ്പടെ 45 റൺസ് നേടിയാണ് കോൺവേയുടെ മടക്കം.
നാലാമനായി എത്തിയ ഡാരിൽ മിച്ചലും വില്യംസണും ഉറച്ചുനിന്നതോടെ 39-ാം ഓവറിൽ സ്‌കോർ 200 പിന്നിട്ടു. 107 പന്തിൽനിന്ന് 78 റൺസ് നേടിയാണ് വില്യംസൺ കളം വിട്ടത്. ഇരുവരും ചേർന്ന് 109 റൺസാണ് ന്യൂസീലൻഡ് ഇന്നിംഗിലേക്ക് എഴുതിച്ചേർത്തത്. തുടർന്ന് ക്രീസിലെത്തിയ ഗ്ലെൻ ഫിലിപ്‌സിനൊപ്പം മിച്ചൽ കളി പൂർത്തിയാക്കി. 11 പന്തിൽ നിന്നും 16 റൺസ് സ്വന്തമാക്കി പുറത്താകാതെ നിന്നു. 67 പന്തിൽ നിന്നും 6 ഫോറും 4 സിക്‌സുമുൾപ്പെടെ മിച്ചൽ 89 റൺസ് നേടി.
ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടി. അർദ്ധസെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ റഹീമാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറർ. 75 പന്തിൽ നിന്നായി റഹീം 66 റൺസെടുത്താണ് പുറത്തായത്. റൺ എടുക്കുന്നതിന് മുൻപ് തന്നെ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് നഷ്ടമായി. തുടർന്ന് അണിനിരന്ന മദ്ധ്യനിരയാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (51), മെഹ്ദി ഹസൻ മിറാസ് (46) എന്നിവരും ബംഗ്ലാദേശ് നിരയിൽ മിന്നി. ന്യൂസ്‌ലൻഡ് പേസർമാരായ ട്രെന്റ് ബോൾട്ടും ലോക്കി ഫെർഗൂസനും ചേർന്നാണ് ബംഗ്ലദേശിന്റെ മുൻനിരയിലേക്ക് ചാട്ടൂളി പായിച്ചത്. ട്രെന്റ് ബോൾട്ട് ആദ്യ പന്തിൽ തന്നെ ബംഗ്ലദേശ് ഓപ്പണർ ലിറ്റൻ ദാസിനെ പുറത്താക്കിയത് ബംഗ്ലദേശിന് കനത്ത പ്രഹരമേൽപിച്ചു.
തൻസിദ് ഹസൻ മെഹ്ദി ഹസൻ മിറാസ് കൂട്ടുകെട്ടിൽ സ് ക്കോ ഉയർത്താനായെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. ലോക്കി ഫെർഗൂസൻ തൻസി ഹസനെ ഡെവോൺ കോൺവെയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഫെർഗൂസൻ തന്നെ മെഹ്ദി ഹസനെയും വീഴ്‌ത്തി. അതേസമയം, നജ്മുൽ ഷാന്റോയ്‌ക്ക് ഇത്തവണ (7) തിളങ്ങാനായില്ല. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും മുഷ്ഫിഖറും ബംഗ്ലദേശ് സ്‌കോർ 150 കടത്തിയെങ്കിലും ഫെർഗൂസന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാതം ക്യാച്ചെടുത്ത് ക്യാപ്റ്റനെ പുറത്താക്കി. പിന്നാലെ മാറ്റ് ഹെൻറിയുടെ പന്തിൽ മുഷ്ഫിഖറും ബൗൾഡായി. മഹ്‌മൂദുല്ലയുടെ പൊരാട്ടമാണ് ബംഗ്ലദേശ് സ്‌കോർ 245-ൽ എത്തിച്ചത്. 49 പന്തുകളിൽ നിന്നായി 41 റൺസ് നേടി താരം പുറത്താകാതെ നിന്നു. കിവീസിനായി ലോക്കി ഫെർഗൂസൻ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി. ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി.















