തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പങ്കെന്ന് ഇഡി. വായ്പ്പകൾ നിയന്ത്രിച്ചിരുന്നത് സിപിഎമ്മാണെന്നും ഇതിനായി പാർലമെന്ററി കമ്മിറ്റി രൂപികരിച്ചിരുന്നെന്നും അനധികൃത ലോണുകൾ നൽകാനായി പാർട്ടി പ്രത്യേകം മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നതായും ഇഡി പറഞ്ഞു. സ്വത്ത് കണ്ടുകെട്ടിയ റിപ്പോർട്ടിൽ ആണ് ഇഡി ഇത് കോടതിയിൽ പറഞ്ഞത്. മുൻ മാനേജർ ബിജു കരീം ആണ് ഇഡിയോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
35 പേരുടെ സ്വത്തുക്കളാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കണ്ടുകെട്ടിയത്. ഒന്നാം പ്രതി സതീഷ് കുമാറിന്റെ 24 വസ്തുവകകൾ കണ്ടുകെട്ടി. സതീഷ്‌കുമാറിന്റെയും, ഭാര്യയുടെയും 46 അക്കൗണ്ടുകൾ മരവിപ്പിച്ചു. പി.ആർ അരവിന്ദാക്ഷന്റെ 4 അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്.
തട്ടിപ്പിന്റെ രേഖകളുടെ പരിശോധനയിലേക്ക് കടന്നിരിക്കുകയാണ് ഇഡി. ഓഡിറ്റ് രേഖകളാണ് ഇ.ഡി പരിശോധിക്കുന്നത്. കരുവന്നൂരിന് പുറമെ മറ്റ് നിരവധി സഹകരണ ബാങ്കുകളിലെയും ഓഡിറ്റിംഗ് സംബന്ധിച്ച വിവരങ്ങൾ സഹകരണ സംഘം രജിസ്ട്രാർ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു ഇത്രയും നാൾ സിപിഎം പ്രതിരോധിച്ചിരുന്നത്. സിപിഎമ്മിന്റെ വാദങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഇഡി റിപ്പോർട്ട്.