ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ ബാങ്ക് കൊള്ളയടിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. അജ്മീർ സ്വദേശികളായ കമലേഷ്(26) സുഹൃത്ത് പ്രേംസിംഗ്(27) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ കമലേഷ് ഡോക്ടറാണ്. ബാങ്ക് കൊള്ളയടിക്കാനായി വ്യാജ തോക്കുകളും ബോംബുകളുമാണ് പ്രതികൾ ഉപയോഗിച്ചതെന്ന് പോലീസ് അറിയിച്ചു.
ഒക്ടോബർ ഏഴാം തീയതിയാണ് സംഭവം നടക്കുന്നത്. ഹെൽമറ്റ് ധരിച്ച് ബാങ്കിലെത്തിയ രണ്ടുപേർ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. 40 ലക്ഷം രൂപ ലക്ഷ്യമിട്ടാണ് പ്രതികൾ ബാങ്കിൽ കയറിയതെങ്കിലും 3 ലക്ഷത്തോളം രൂപയാണ് പ്രതികൾക്ക് കിട്ടിയത്. തുടർന്ന് ഇരുവരും പണവുമായി കടന്നു കളയുകയായിരുന്നു.
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചത്. പ്രതികൾക്ക് ലക്ഷങ്ങൾ കടമുണ്ടെന്നും ബാങ്ക് വായ്പകളുണ്ടെന്നും പോലീസ് കണ്ടെത്തി. സാമ്പത്തികബാധ്യതകൾ തീർക്കാനാണ് പ്രതികൾ ബാങ്ക് കൊള്ളയടിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡോക്ടറായ കമലേഷ് നേരത്തെ ബാങ്കിൽനിന്ന് വായ്പയെടുത്ത് ആശുപത്രി സ്ഥാപിച്ചിരുന്നു. ആശുപത്രി നഷ്ടത്തിലായതോടെ സാമ്പത്തിക ബാധ്യത വർദ്ധിച്ചു. ഇതാണ് പ്രതികളെ ബാങ്ക് കൊള്ളയടിക്കാനുള്ള മാർഗത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.