ചെന്നൈ: തമിഴ്‌നാട്ടിൽ പഥസഞ്ചലനം (റൂട്ട് മാർച്ചുകൾ) നടത്താൻ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനു (ആർഎസ്എസ്) മദ്രാസ് ഹൈക്കോടതി അനുമതി നൽകി.ഒക്ടോബർ 22, 29 തീയതികളിൽ പഥസഞ്ചലനം നടത്തുവാനാണ് അനുമതി ലഭിച്ചത്. ആർഎസ്എസ് പഥസഞ്ചലനത്തിന് മതിയായ സുരക്ഷ ഒരുക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും ആർഎസ്എസ് പഥസഞ്ചലനത്തിനു അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒരു കൂട്ടം ഹരജികളിൽ ജസ്‌റ്റിസ് ജി ജയചന്ദ്രൻ ഒരു പൊതു ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പഥസഞ്ചലനം ഷെഡ്യൂൾ ചെയ്‌ത തീയതിക്ക് മൂന്നോ അഞ്ചോ ദിവസം മുമ്പെങ്കിലും അനുമതി നൽകണമെന്ന് പോലീസിനോട് നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മാർച്ച് സംഘടിപ്പിക്കുന്നത് കഴിഞ്ഞ വർഷവും പോലീസ് അനുമതി നിഷേധിച്ചിരുന്നു.ഒടുവിൽ 2022 ഏപ്രിൽ മാസത്തിൽ സുപ്രീം കോടതിയുടെ അനുമതിയോടെ സംസ്ഥാനത്തുടനീളം 45 സ്ഥലങ്ങളിൽ ആർഎസ്എസ് റൂട്ട് മാർച്ചുകൾ സംഘടിപ്പിച്ചു.
ഇപ്പോൾ അനുവദിച്ചിരിക്കുന്ന 33 ലൊക്കേഷനുകളിൽ മൂന്നെണ്ണം ചെന്നൈയിലാണ്.