കാസർകോട്: ഇന്ത്യയിൽ ആദ്യമായി ഒരു ജില്ലയ്ക്ക് സ്വന്തമായി പുഷ്പവും പക്ഷിയും വൃക്ഷവും. കാഞ്ഞിരമാണ് ജില്ലാ വൃക്ഷം, വെള്ളവയറൻ കടൽപ്പരുന്തിനെ ഔദ്യോഗിക പക്ഷിയായും പാലപ്പൂവൻ ആമയെ ജില്ലാ ജീവിയായും പെരിയ പോളത്താളിയെ ജില്ലാ പുഷ്പമായും പ്രഖ്യാപിച്ചു. കാസർകോട് ജില്ലാ പഞ്ചായത്തിന്റെതാണ് പ്രഖ്യാപനം.
വംശനാശഭീഷണി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. അപൂർവ്വമായതും മൃദുലതയാർന്നതുമായ ഭീമൻ ആമയാണ് പാലപ്പൂവൻ. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്ന ആമ വർഗമാണിത്. മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്റർ പ്രദേശത്ത് മാത്രമാണ് വെള്ളവയറൻ കടൽപ്പരുന്തുള്ളത്. അസിപിട്രിഡേ പക്ഷി കുടുംബത്തിൽപ്പെടുന്ന ഒരിനം പ്രാപ്പിടിയനാണ് വെള്ളി എറിയൻ അല്ലെങ്കിൽ വെള്ളവയറൻ കടൽപ്പരുന്ത്. കടൽത്തീരങ്ങളിലും നദീ തീരങ്ങളിലുമാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്.
ഉത്തര മലബാറിലെ ചെങ്കൽ കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന അരുവികളിൽ മാത്രം കാണുന്ന അപൂർവ സസ്യമാണ് പെരിയ പാളത്താളി. ചുവപ്പ് കലർന്ന് വെളുപ്പ് നിറമാണ് ഈ പൂക്കൾക്ക്. പെരിയയിലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. കയ്പ്പ് രസമുള്ളതും വിഷമയമുള്ളതുമായ വൃക്ഷമാണ് കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. കേരളത്തിൽ നാട്ടിലും കാട്ടിലും കാഞ്ഞിരം കാണുന്നു.