ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വിസി നിയമനക്കേസിന്റെ വിധി പറയൽ മാറ്റി. എല്ലാവരുടെയും വാദം കേട്ടതിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്. 60 വയസ് കഴിഞ്ഞവരെ എങ്ങനെ പുനർനിയമിക്കുമെന്ന് സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. കണ്ണൂർ സർവകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് സർക്കാരിനെതിരെ കോടതി ചോദ്യമുന്നയിച്ചത്.
കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോക്ടർ പ്രേമചന്ദ്രൻ, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് പുനർനിയമനത്തിനെതിരെ കോടതിയിൽ ഹർജി നൽകിയത്. ആദ്യ തവണയും യുജിസി ചട്ടം ലംഘിച്ചാണ് വൈസ് ചാൻസിലറായി ഗോപിനാഥിനെ നിയമിച്ചതെന്നും ഹർജിക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
വിസിയായി പുനർനിയമനം നൽകിയത് യുജിസി ചട്ടങ്ങൾ പാലിച്ചാണെന്നും വിസിയാകാൻ പ്രായപരിധി ബാധകമല്ലെന്നും സർവകലാശാല സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. ഒരു തവണ വിസി ആയതിനാൽ തനിക്ക് പുനർനിയമനത്തിന് യോഗ്യതയുണ്ടെന്ന് ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് സർക്കാരിനെതിരെ സുപ്രീം കോടതിയുടെ ചോദ്യമുയർന്നത്.