തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരലംഘനത്തിന് ചരടുവലിച്ച് ദേവസ്വം ബോർഡ്. ഉദയാസ്തമന പൂജ ഒഴിവാക്കുന്നതിന് വേണ്ടി രഹസ്യമായി ഒറ്റരാശി പ്രശ്‌നത്തിലൂടെ ദേവഹിതം തേടിയതായാണ് ഉയരുന്ന ആരോപണം. ഭക്തജന താല്പര്യമില്ലാതെയാണ് പ്രശ്‌നം വെച്ചത്. ക്ഷേത്ര സംബന്ധമായ കാര്യങ്ങൾക്ക് ഒറ്റരാശി പ്രശ്‌നം വെക്കുക അമ്പലത്തിന്റെ മുഖമണ്ഡപത്തിലിരുന്ന് ആകണമെന്നാണ് ആചാരം. എന്നാൽ അത് പാലിക്കാതെ മറ്റൊരു സ്ഥലത്തായിരുന്നു ചടങ്ങ് നടന്നതെന്നാണ് വിവരം. പൊതുജന താല്പര്യമില്ലാതെ ദേവഹിതം അറിയുവാനായിരുന്നു ഒറ്റരാശി പ്രശ്‌നം വെച്ചത്.
ഒരു ദിവസം ഇടവിട്ട് നടക്കുന്ന ഉദയാസ്തമന പൂജ ഏകാദശി നാളുകളിൽ ഒഴിവാക്കുന്നതിനായുള്ള ശ്രമമാണ് നടന്നത്. ദേവസ്വംബോർഡിലെ ഇടതുപക്ഷ യൂണിയന്റെ കാലങ്ങളായുള്ള ആവശ്യത്തെ സാധൂകരിക്കുന്നതിനായാണ് ഇത്തരത്തിൽ രഹസ്യമായി ദേവഹിതം തേടിയതെന്ന് ഭക്തർ ആരോപിക്കുന്നു. ഏകാദശി ദിവസമായാലും ഉദയസ്തമന പൂജ നടത്തണമെന്നാണ് ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയിട്ടുള്ള പൂജാവിധിയിൽ പറയുന്നത്. എന്നാൽ പൂജ ഒഴിവാക്കുന്നതിൽ ദേവന് അഹിതമുണ്ടോ എന്നറിയുവാനയിരുന്നു ഒറ്റരാശി പ്രശ്‌നം വെച്ചത്. ദേവഹിതം അറിയുവാനുള്ള ജ്യോതിഷിയെ തിരഞ്ഞെടുക്കുന്നതിന് പോലും ചില ചിട്ടവട്ടങ്ങളുണ്ട്. എന്നാൽ ആ ചിട്ടങ്ങൾ പാലിക്കാതെ ഇഷ്ടക്കാരനായ ജ്യോതിഷിയെ വെച്ച് ദേവഹിതം തേടിയത് ആശങ്ക ഉളവാക്കുന്നതാണ്. ദേവഹിതത്തിന്റെ ഫലങ്ങളൊന്നും ഇതുവരെ ദേവസ്വം പുറത്തു വിട്ടിട്ടില്ല. പൂജ ഒഴിവാക്കാൻ ശ്രമിക്കുന്നതിലൂടെ ആചാരലംഘനത്തിനായുള്ള കോപ്പ് കൂട്ടലാണ് ഇടതുപക്ഷ ഭരണത്തണലിൽ ഗുരുവായൂർ ദേവസ്വം നടത്തിവരുന്നതെന്നാണ് ഭക്തജനങ്ങളുടെ ആരോപണം.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഗുരുവായൂരിലെ ഏകാദശി ഉദയാസ്തമന. ആദ്യകാലങ്ങളിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമാണ് ഉദയാസ്തമന പൂജ ഉണ്ടായിരുന്നുള്ളൂ. കാലാന്തരത്തിൽ ഏകാദശി ഉദയാസ്തമന പൂജ ദേവസ്വം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ദേവസ്വം നേരിട്ടാണ് പൂജ നടത്തിവരുന്നത്. ഏകാദശിയല്ലാത്ത ദിവസങ്ങളിൽ ഭക്തർക്കും ഉദയാസ്തമന പൂജ നടത്താവുന്നതാണ്. മൂന്ന് ദിവസമായാണ് ചടങ്ങുകൾ നടക്കുക. സാധാരണ ദിനത്തിൽ നാല് പൂജകളുള്ളപ്പോൾ 15 വിശേഷാൽ പൂജകൾ ഉൾപ്പെടെ 19 പൂജയാണ് പ്രത്യേകത. ഇത്തവണയും ഏകാദശി ദിവസം പൂജയുള്ളതായി പഞ്ചാംഗത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. അപ്പോൾ നിലവിൽ ദേവഹിതം തേടിയതെന്തിനെന്നാണ് ഭക്തജനങ്ങൾ ആരായുന്നത്.
അടുത്തിടെയായി ക്ഷേത്രത്തെ അടുത്തറിയുന്ന പാരമ്പര്യമുള്ള പലരെയും ഗണിതപ്പട്ടികയിൽനിന്നും ദേവസ്വം ഒഴിവാക്കിയിരുന്നു. 2022-ലെ ഏകാദശി കാണിപ്പയ്യൂർ നമ്പൂതിരി നിർദേശിച്ച ദിവസം കേരളത്തിലെ ക്ഷേത്രങ്ങൾ ആചരിച്ചപ്പോൾ ഗുരുവായൂർ ക്ഷേത്രം രണ്ട് ദിവസമായാണ് ആചരിച്ചത്. പിന്നീട് കാണിപ്പയ്യൂർ നമ്പൂതിരിപ്പാടിനെ ജ്യോതിഷ പാനലിൽനിന്ന് ഒഴിവാക്കിയതും വിവാദമായി. നിലവിൽ ക്ഷേത്രത്തിൽ നടത്തുന്ന പല മാറ്റങ്ങളും ക്ഷേത്രത്തിലെ പാരമ്പര്യക്കാർ പോലും മാറ്റങ്ങൾക്ക് ശേഷമാണ് അറിയുന്നത്. ക്ഷേത്രത്തിലെ മുറ ഹോമവും തെറ്റുന്നതായി ആരോപണമുണ്ട്. മഹാക്ഷേത്രങ്ങളിൽ ചൈതന്യ വർദ്ധനയ്‌ക്കായി നടത്തി വരുന്ന പ്രധാന ഹോമമാണ് ഋഗ്വേദ മുറ ഹോമം.