ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം തന്നെ ദുഃഖിതനും പ്രകോപിതനുമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ അല്ല, മറുപക്ഷമാണ് അതിന് പിന്നില്‍ എന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഹമാസ് ഭീകരാക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലെത്തിയത്. സ്വയം പ്രതിരോധിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ഇസ്രയേലിന് അമേരിക്ക നല്‍കുമെന്നും ബൈഡൻ പറഞ്ഞു. 31 അമേരിക്കക്കാരടക്കം 1300 പേരെയാണ് ഹമാസ് കൊലപ്പെടുത്തിയത് . കുട്ടികളടക്കം നിരവധിപേരെ ബന്ദികളാക്കി. ഇസ്ലാമിക് സ്റ്റേറ്റിനെക്കാളും ഭീകരമായ ക്രൂരതകളാണ് ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയെ കൂടാതെ ഇസ്രായേലിലെ യുദ്ധകാല മന്ത്രി സഭാംഗംങ്ങളുമായും ബൈഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈജിപ്ത്, ജോർദാൻ ഭരണാധികാരികളെയും പാലസ്തീൻ പ്രസിഡന്റിനെയും കാണാന് ബൈഡൻ തീരുമാനിച്ചിരുന്നെങ്കിലും, ആശുപത്രി ആക്രമണത്തോടെ ഈ കൂടിക്കാഴ്ചകൾ റദ്ദാക്കിയിട്ടുണ്ട്.
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകരരാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂവും രാവിലെ പറഞ്ഞിരുന്നു. ഗാസയിൽ നിന്നും ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് പരാജയപ്പെട്ടതാണ് ഗാസയിലെ ആശുപത്രിയിൽ പതിച്ചതെന്നും ഇതിന് ഉത്തരവാദി ഇസ്ലാമിക ഭീകരരാണെന്നും നെതന്യാഹു അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസിൽ നിന്നും ലഭിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയവർ ഇപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ആരോപിച്ചു.