മൂന്ന് കുട്ടികൾക്ക് പുതുജീവനേകി അഞ്ച് ദിവസം പ്രായമുള്ള ആൺ കുഞ്ഞ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വൃക്കകളും കരളുമാണ് വിജയകരമായി മാറ്റിവെച്ചത്.
ഒക്ടോബർ 13-നാണ് സൂറത്തിലെ സ്വകാര്യ ആശുപത്രിയിൽ ഹർഷ് സംഘാനി-ചേത്‌ന ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറക്കുന്നത്. പിന്നാലെ കുഞ്ഞിന് അനക്കമില്ലെന്ന വാർത്തയാണ് ഡോക്ടർമാർ നൽകിയത്. തുടർന്ന് കുടുംബം കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ജീവൻ വീണ്ടെടുക്കാൻ സാധ്യത കാണാതിരുന്ന ആരോഗ്യസംഘം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ കുടുംബത്തിന് അധിക നാൾ സന്തോഷിക്കാൻ വിധിയില്ലായിരുന്നു. പിറന്ന് വീണ അഞ്ചാം നാൾ അവൻ വിട പറഞ്ഞു.
തുടർന്ന് ആശുപത്രി അധികൃതർ സർക്കാർ ഇതര സംഘടനയായ ജീവൻദീപ് അവയവദാന ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വിപുൽ തലവ്യയെ ബന്ധപ്പെട്ടു. തുടർന്ന് കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചു. കുഞ്ഞിന്റെ രണ്ട് വൃക്കകൾ, രണ്ട് കോർണിയകൾ, കരൾ, പ്ലീഹ എന്നിവയാണ് കുടുംബം ദാനം ചെയ്തത്.
കോർണിയകൾ സൂറത്തിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. വൃക്കകളും പ്ലീഹയും അഹമ്മാദബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആന്റ് റിസർച്ച് സെന്ററിലും കരൾ ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലേക്കും അയച്ചതായി ഗുജറാത്ത് സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷൻ വ്യക്തമാക്കി. കുഞ്ഞിന്റെ കരൾ ഒൻപത് മാസം പ്രായമുള്ള കുട്ടിയിൽ മാറ്റിവെച്ചതായി തലവ്യ പറഞ്ഞു. 13, 15 വയസുള്ള കുട്ടികൾക്ക് വൃക്കകൾ വെച്ചു.