എറണാകുളം: കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജിയിലാണ് കോടതി വിധി. സർക്കാരിന്റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിസ തോമസ് ഹർജി നൽകിയത്. ഇതോടെ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസും തുടർനടപടികളുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. നോട്ടീസിന്മേലുള്ള നടപടികൾ അനുവദിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവും റദ്ദാക്കി.
സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിസയെ നിയമിച്ചത് മുതൽ സർക്കാർ വാശിയിലായിരുന്നു. വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതാണെന്നുമാണ് ഹർജിയിലെ വാദം. സിസയ്‌ക്ക് കെടിയു വിസിയായി ചുമതലയേൽക്കാനുള്ള മതിയായ യോഗ്യതയില്ലെന്നും ഹർജിയിൽ സർക്കാർ പറഞ്ഞിരുന്നു.
ഇതിനെതിരെ സിസ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാരിന് ട്രൈബ്യൂണൽ നൽകിയ നിർദ്ദേശം. തുടർന്നാണ് സിസ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറാണ് സിസ തോമസ്. വിസിയുടെ താത്കാലിക ചുമതല നിർവഹിക്കാനാണ് ചാൻസലറായ ഗവർണർ സിസയെ നിയമിച്ചത്. നിലവിൽ നിയമനം നിയമപരമെന്നാണ് കോടതി വിധിച്ചത്.