മുംബൈ: മഹാരാഷ്‌ട്രയിലെ ഗച്ച്‌റോളിയിൽ കൂട്ടത്തായി മോഡൽ കൊലപാതകം. സംഭവത്തിൽ കുടുംബത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ. ശങ്കർ കുംബാരെ, ഭാര്യ വിജയ കുംബാരെ, മക്കൾ റോഷൻ, കോമൾ, വിജയയുടെ സഹോദരി ആനന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. റോഷന്റെ ഭാര്യയായ സംഘമിത്ര, വിജയയുടെ സഹോദരന്റെ ഭാര്യ എന്നിവരാണ് പിടിയിലായത്.
ഒരു മാസത്തിനിടെയാണ് കുടുംബത്തിലെ 5 പേർ കൊല്ലപ്പെടുന്നത്. ഗൂഗിളിലൂടെയാണ് കുടുംബത്തിലെ എല്ലാവരെയും വിഷം കൊടുത്ത് കൊലപ്പെടുത്താനുള്ള പദ്ധതി രണ്ട് സ്ത്രീകളും ആവിഷ്‌കരിച്ചത്. സംസ്ഥാനത്തിന്റെ പുറത്ത് നിന്നാണ് ഇവർ വിഷം വാങ്ങിയത്. ഇത് പല ഘട്ടങ്ങളിലായി ഓരോരുത്തർക്കായി ഭക്ഷണത്തിൽ കലർത്തി നൽകുകയായിരുന്നു. ആന്തരിക അവയവങ്ങളെ പതിയെ പ്രവർത്തനരഹിതമാക്കുന്ന വിഷമാണ് ഇവർ ഭക്ഷണത്തിൽ ചേർത്ത് കൊടുത്തത്.
കുടുംബത്തിലെ ഓരോരുത്തരായി മരിക്കാൻ തുടങ്ങിയപ്പോൾ ഡൽഹിയിലുള്ള ശങ്കറിന്റെ മറ്റൊരു മകൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറംലോകം അറിയുന്നത്. സംഘമിത്ര ഗാർഹിക പീഡനത്തിന് ഇരയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.