ശ്രീനഗർ: പാക് ഭീകരനെ അറസ്റ്റ് ചെയ്ത് ജമ്മു-കശ്മീർ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. പാകിസ്താനിൽ നിന്നും ഭാരതത്തിലേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്ന ഭീകരസംഘടനയിലെ പ്രധാനി മുഹമ്മദ് ഇഖ്ബാൽ ആണ് അറസ്റ്റിലായത്. ഏജൻസിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹിമാചൽ പ്രദേശിലെ ഒളിത്താവളത്തിൽ നിന്നും ഇയാളെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്.
പൂഞ്ച് അതിർത്തിയിലൂടെ മയക്കുമരുന്നും സ്‌ഫോടക വസ്തുക്കളും കടത്താൻ ഭീകരൻ പദ്ധതിയിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണ ഏജൻസികൾ മാസങ്ങളായി നടത്തി വന്നിരുന്ന പരിശോധനയിൽ മുഹമ്മദ് ഇഖ്ബാലിന്റെ കൂട്ടാളികളായ നാല് ഭീകരരെ നേരത്തെ പിടികൂടാൻ സാധിച്ചിരുന്നു. ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ കീഴ്‌പ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനും ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ വിശദ ചോദ്യം ചെയ്യലിനൊടുവിലാണ് ഭീകരർ മുഹമ്മദ് ഇഖ്ബാലിന്റെ പേര് വെളിപ്പെടുത്തുന്നത്. മുഹമ്മദ് ഇഖ്ബാലിന്റെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും മയക്കുമരുന്നുകളും കണ്ടെത്തിയതായും ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.