ന്യൂഡൽഹി: രാജ്യത്ത് വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി വുംലുൻമാങ് വുവൽനം. ഇതിന്റെ ഭാഗമായി വിമാനങ്ങളുടെ സ്ലോട്ടുകൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രാജ്യത്തിൽ നിന്നും പ്രതിദിനം 2,900-ഓളം വിമാനങ്ങൾ സർവ്വീസുകൾ നടത്തുന്നുണ്ട്. ഇത് വർദ്ധിപ്പിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നതെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി അറിയിച്ചു. അന്താരാഷ്‌ട്ര എയർ ട്രാഫിക് കൺട്രോളേഴ്‌സ് ദിനത്തിൽ എയർ ട്രാഫിക് കൺട്രോൾ (എടിസി) ഗിൽഡിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതി വേഗതയിൽ വളർന്നു വരുന്ന സിവിൽ ഏവിയേഷൻ വിപണികളിലൊന്നാണ് ഭാരതം. വ്യോമ ഗതാഗതം വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് എടിസി പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് പിയൂഷ് ശ്രീവാസ്തവ, എടിസി ഗിൽഡ് ജനറൽ സെക്രട്ടറി അലോക് യാദവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.