ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയെ തള്ളി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകൾ. 140 കോടി ജനങ്ങളിൽ നിന്ന് 3000 പേരെ വിളിച്ച് വിശപ്പുണ്ടോ എന്ന് ചോദിച്ചാണ് സൂചിക തയ്യാറാക്കിയതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
140 കോടി ജനങ്ങളിൽ 3000 പേരെ വിളിച്ച് വിശപ്പുണ്ടോ എന്ന് ചോദിച്ചാണ് ആഗോള പട്ടിണി സൂചിക കണക്കാക്കുന്നത്. അതേ സൂചികയിൽ ഇന്ത്യയെക്കാൾ മികച്ചത് പാകിസ്താനാണെന്നും പറയുന്നുണ്ട്, ഇത് വിശ്വാസിക്കാനാകുമോ എന്നും സ്മൃതി ഇറാനി ചോദിച്ചു. ഹൈദരാബാദിൽ നടന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇത് പറഞ്ഞത്.
പട്ടിക അനുസരിച്ച്, 125 രാജ്യങ്ങളിൽ 28.7 സ്‌കോറോടെ ഇന്ത്യ 111-ാം സ്ഥാനത്താണ്. അതേസമയം 26.6 സ്‌കോറോടെ പാകിസ്താൻ സൂചികയിൽ 102-ാം സ്ഥാനത്താണ്. എന്നാൽ പാകിസ്താൻ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ സ്ഥിതി ഇന്ത്യയെക്കാൾ മോശമാണ്. ഇത് മറച്ചുവെയ്‌ക്കുന്ന തരത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.