ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ (86) അന്തരിച്ചു. 1966-ൽ ഇംഗ്ലണ്ടിനായി ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയ താരമാണ് വിടവാങ്ങുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റർ യുണൈറ്റഡിനുവേണ്ടിയാണ് ചാൾട്ടൺ ഫുട്ബോൾ കരിയറിലെ ഭൂരിഭാഗം സമയവും മാറ്റിവെച്ചത്. ഇംഗ്ലണ്ടിനായി 106 മത്സരങ്ങൾ കളിച്ച ചാൾട്ടൺ 2015 വരെ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമായിരുന്നു. 49 ഗോളുകളാണ് ചാൾട്ടൺ നേടിയത്. മാഞ്ചെസ്റ്റർ യുണൈറ്റഡിനുവേണ്ടി 758 മത്സരങ്ങൾ കളിച്ച് 249 ഗോളുകൾ നേടാൻ ചാൾട്ടണ് സാധിച്ചു.
യുണൈറ്റഡിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ചാൾട്ടൺ. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടത്തിൽ സുപ്രധാന പങ്കായിരുന്നു ബോബി ചാൾട്ടൺ വഹിച്ചത്. പോർച്ചുഗലിനെതിരായ സെമിഫൈനലിൽ നേടിയ രണ്ട് ഗോളുകളടക്കം മൊത്തം മൂന്ന് ഗോളുകളാണ് 1966 ലോകകപ്പിൽ ചാൾട്ടൺ നേടിയത്. 1962, 1970 ലോകകപ്പുകളിലും ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം, 1958 ൽ ഫൈനൽ കളിച്ച ഇംഗ്ലണ്ട് ടീമിലുമുണ്ടായിരുന്നു.















