മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള മത്സ്യങ്ങൾ ഏതൊക്കെയെന്ന് ചോദിച്ചാൽ മത്തി, കിളിമീൻ, ചൂര എന്നൊക്കെയാകും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. ഊണുക്കാലമായാൽ ചട്ടിയിൽ മൊരിഞ്ഞു കിടക്കുന്ന മത്തി കുട്ടന്മാരെ കാത്തിരുന്ന് കഴിക്കുന്നതിന്റെ സുഖം, അതൊന്ന് വേറെ തന്നെയല്ലേ? കടലിൽ നിന്നും തീൻമേശയിലേക്കുള്ള യാത്രകൾക്ക് പുറമെ മത്സ്യങ്ങൾ വേറെ എങ്ങോട്ടെങ്കിലും യാത്രകൾ പോകുന്നുണ്ടോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കറിയായിട്ടല്ല, പൊടിയായിട്ടും മത്സ്യങ്ങൾ കപ്പൽ കയറുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്തിനെന്ന് അല്ലേ? കൂടുതൽ അറിയാം..
പണ്ട് കാലങ്ങളിൽ കടലിൽ നിന്നും പിടിച്ച മത്സ്യങ്ങളെ ഭക്ഷണാവശ്യം കഴിഞ്ഞാൽ പിന്നീട് സസ്യങ്ങൾക്ക്, പ്രത്യേകിച്ച് തെങ്ങുകൾക്ക് വളമായി ഉപയോഗിക്കാനും ഉണക്ക മീൻ ആയി ഉപയോഗിക്കാനുമൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതി അതല്ല. മത്സ്യങ്ങൾ പൊടിയാക്കി മാറ്റിയാൽ മോശമല്ലാത്ത വിലയ്‌ക്ക് വാങ്ങി കപ്പൽ കയറ്റാൻ ഇപ്പോൾ ഹാർബറുകളിൽ നിരവധി ആളുകളുണ്ട്.
മീൻപൊടിക്ക് പ്രചാരം ഏറിയപ്പോൾ കടൽകടന്ന് പോകുന്നതും വർദ്ധിച്ചു. പൊടിരൂപത്തിൽ മാത്രമല്ല, ക്രീം രൂപത്തിലാക്കിയും മത്സ്യങ്ങൾ കടൽകടന്ന് പോകുന്നുവെന്നതാണ് യാഥാർത്ഥ്യം. കോഴി തീറ്റ മുതൽ മറ്റു ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാൻ ആണ് മീൻപൊടിയും മീൻ ക്രീമും വിദേശികൾ ഉപയോഗിക്കുന്നത്. വിയറ്റ്‌നാം, മലേഷ്യ, കൊറിയ, തായ്വാൻ തുടങ്ങിയ നിരവധി രാജ്യങ്ങലിലേക്ക് ഇവിടുന്ന് മത്സ്യങ്ങൾ കയറ്റി അയക്കുന്നത് വർദ്ധിച്ചു വരുന്നു. ഇതിന് കാരണം ഇവയ്‌ക്ക് കിട്ടുന്ന വില തന്നെയാണ്. കിലോയ്‌ക്ക് 45 രൂപ വരെ നൽകിയാണ് പൊടിക്കാനായി ഏജന്റുമാർ മത്സ്യങ്ങൾ എടുക്കുന്നത്.
പച്ച മീൻ കുറേക്കാലം വെയിലത്തിട്ട് ഉണക്കി പൊടിയാക്കണമെന്ന് ഒരു നിർബന്ധവും ഇല്ല. നിലവിൽ കേരളത്തിലടക്കം പച്ചമീൻ ഇട്ടു കൊടുത്താൽ ഉണക്കി പൊടിച്ച് തരുന്ന ഫാക്ടറികൾ ഉണ്ടെങ്കിലും ഇവയുടെ ബിസിനസുകൾ കൂടുതലായും നടക്കുന്നത് ഇതരസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. പൊടിയാക്കിയ ശേഷം പിന്നീട് ഇവ വിദേശത്തേക്ക് കപ്പൽ കടക്കുന്നു. കേരളത്തിൽ നിന്നും 8,000-10,000 ടൺ വരെ മത്സ്യങ്ങൾ പൊടിയാക്കാനും ക്രീം രൂപത്തിലാക്കാനും പോകുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.