ലക്നൗ : വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് വാങ്ങി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി മതമൗലികവാദം വളർത്തുന്ന മദ്രസകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗി സർക്കാർ . ഈ മദ്രസകൾക്ക് ലഭിച്ച ധനസഹായത്തെ കുറിച്ച് അന്വേഷിക്കാൻ യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു.
വിദേശത്ത് നിന്ന് ഫണ്ട് ലഭിക്കുന്ന മദ്രസകൾ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്നും എത്ര അനധികൃത മദ്രസകൾ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നും എസ്ഐടി അന്വേഷിക്കും. അടുത്തിടെ സംസ്ഥാനത്ത് അനധികൃത മദ്രസകൾ കണ്ടെത്തുന്നതിനായി സർവേ നടത്തിയിരുന്നു.
സംസ്ഥാനത്തിനകത്ത് 16,513 അംഗീകൃത മദ്രസകളും 8500 അനധികൃത മദ്രസകളും പ്രവർത്തിക്കുന്നുണ്ടെന്ന് സർവേയിൽ കണ്ടെത്തി. അനധികൃത മദ്രസകൾ വിദേശ രാജ്യങ്ങളിൽ നിന്ന് പണം കൈപ്പറ്റിയതായും ആരോപണം ഉയർന്നിരുന്നു. ഈ ഫണ്ടിംഗിനെ കുറിച്ചാണ് ഇനി എഡിജി മോഹിത് അഗർവാളിന്റെ നേതൃത്വത്തിലുള്ള എസ്ഐടി അന്വേഷിക്കുക.
ഉത്തർപ്രദേശിലെ തെരായ് ജില്ലകളിൽ നിർമിച്ച മദ്രസകളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് പണം വാങ്ങുന്നതിൽ മുന്നിൽ. നേപ്പാളിന്റെ അതിർത്തിയിലാണ് ഈ മദ്രസ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ എണ്ണവും അതിവേഗം വർദ്ധിച്ചു. ഈ മദ്രസകൾക്കെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വിദേശ ധനസഹായം ലഭിക്കുന്നതായി സംശയിക്കുന്ന 1500-ലധികം അനധികൃത മദ്രസകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഈ മദ്രസകൾ എങ്ങനെയാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അന്വേഷിക്കും.
ഉത്തർപ്രദേശിലെ പിലിഭിത്, ലഖിംപൂർ, ബഹ്റൈച്ച്, ബൽറാംപൂർ, സിദ്ധാർത്ഥനഗർ, മഹാരാജ്ഗഞ്ച് തുടങ്ങിയ ജില്ലകൾ നേപ്പാളുമായി അതിർത്തി പങ്കിടുന്നവയാണ് . ഈ പ്രദേശത്ത് മദ്രസകളും വൻതോതിൽ തുറന്നിട്ടുണ്ട്. പുതുതായി രൂപീകരിച്ച എസ്ഐടി 4000-ലധികം മദ്രസകളിൽ അന്വേഷണം നടത്തും.