ടെൽഅവീവ്: ഹമാസിന്റെ ഭീകരാക്രമണം തുടരുന്നതിനിടെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി സുരക്ഷാ നടപടികൾ വിലയിരുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽഅവീവിലെ കിര്യയിലാണ് സുരക്ഷ വിലയിരുത്തുന്നതിനായുള്ള ചർച്ചകൾ നടത്തിയത്. പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന കാബിനറ്റ് അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ഹമാസ് ഭീകരർക്കൊപ്പം ലെബനനിലെ ഹിസ്ബുല്ല ഭീകരരും ഇസ്രായേലിനെതിരെ യുദ്ധത്തിൽ പങ്കുചേർന്നതോടെ ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലെബനനിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള നഷ്ടം ഉണ്ടാകും. ഹിസ്ബുള്ള ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ഇങ്ങനെ വന്നാൽ ലെബനനിന് വലിയം നാശം നേരിടേണ്ടി വരുമെന്നും അദ്ദേഹം താക്കീത് നൽകി.
കഴിഞ്ഞ ദിവസം ലെബനനിലെ ഹിസ്ബുല്ല ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ഇസ്രായേൽ പ്രതിരോധ സൈന്യം തകർത്തിരുന്നു. ഇതുവരെ 12-ലധികം ഹിസ്ബുല്ല ഭീകരരെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്.















